കോഴിക്കോട് : ഐഎൻഎൽ നേതാക്കളായ കാസിം ഇരിക്കൂർ, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർക്ക് ലീഗ് നേതാക്കളുമായുള്ള ബന്ധം പാർട്ടിയിലും എൽഡിഎഫിലും ചർച്ചയാകുന്നതിനിടെ, കാസിം ഇരിക്കൂറിന്റെ ലീഗ് ബന്ധം ചന്ദ്രിക ചീഫ് എഡിറ്ററായിരുന്ന ലീഗ് നേതാവ് റഹിം മേച്ചേരി 2004ൽ തന്നെ പറഞ്ഞിരുന്നെന്ന് മകനും മുൻ ഐഎൻഎൽ നേതാവുമായ ഷാനവാസ് മേച്ചേരി. റഹിം മേച്ചേരി പാണക്കാട് ഹൈദരാലി ശിബാഹ് തങ്ങൾക്ക് അയച്ച കത്ത് ഉദ്ധരിച്ചാണ് ഷാനവാസിന്റെ വെളിപ്പെടുത്തൽ. ലീഗ് നേതാക്കൾ നോക്കി നിൽകെ ലീഗ് മന്ത്രിമാരുടെ കാറിൽ കയറി പോകാൻ മാത്രം കാസിം ഇരിക്കൂറിനു ബന്ധമുണ്ടായിരുന്നു എന്നാണു കത്തിൽ പറയുന്നത്.
2004 ആഗസ്ത് 21ന് ആണ് റഹിം മേച്ചേരി മരിച്ചത്. ഇതിനു തൊട്ടു മുമ്പത്തെ ദിവസങ്ങളിൽ, അതായത് ആഗസ്ത് 18നോ 16നോ ആണ് പ്രസ്തുത കത്ത് എഴുതിയതെന്ന് ഷാനവാസ് പറയുന്നു. അന്ന് യുഡിഫ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിലും യുഡിഎഫ് തോറ്റ സമയമായിരുന്നു. പൊന്നാനിയിൽ ഇ.അഹമ്മദ് മാത്രമാണ് ജയിച്ചത്. അന്ന് മഞ്ചേരി സീറ്റിൽ (ഇന്നത്തെ മലപ്പുറം) ലീഗ് സ്ഥാനാർഥി കെ.പി.മജീദിനെ എൽഡിഎഫ് സ്ഥാനാർഥി ടി.കെ.ഹംസയാണു പരാജയപ്പെടുത്തിയത്.
ടി.കെ.ഹംസ ജയിക്കുമെന്ന് റഹിം മേച്ചേരി നേരത്തെ പ്രറഞ്ഞെന്ന സംസാരം ഉയരുകയും ഇതേ ചൊല്ലി ലീഗ് പ്രവർത്തക സമിതി യോഗത്തിൽ അടക്കം പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതേ തുടർന്ന് തന്റെ ആശങ്കകളും അനുഭവങ്ങളുമെല്ലാമാണ് മുസ്ലിം ലീഗ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾക്ക് എഴുതിയ കത്തിൽ റഹിം മേച്ചേരി പറയുന്നത്. 'ഐഎൻഎല്ലുകാരനായ മാധ്യമത്തിലെ കാസിം നമ്മുടെ മന്ത്രിമാരുടെ കാറിൽ കയറി പോകുമ്പോ ഞാൻ വഴിയിൽ ഉണ്ടായിരുന്നു' എന്നാണ് റഹിം മേച്ചേരി കത്തിൽ പറയുന്നത്. ലീഗിലെ നേതാക്കൻമാരുമായി കാസിമിന് നല്ല ബന്ധം ഉണ്ടായിരുന്നെന്നും മന്ത്രക്കാറിൽ വരെ കയറാൻ കഴിയുന്ന ബന്ധമുണ്ടായിരുന്നു എന്ന് ഐഎൻഎല്ലുകാരെ റഹിമിന്റെ മകൻ ഷാനവാസ് പറയുന്നു. 'വറുതെ ആരോപണം ഉന്നയിക്കുന്നത് അല്ല, കത്ത് തന്റെ കൈയിൽ ഉണ്ട്. ആരെ വേണെങ്കിലും കാണിക്കാൻ ബാധ്യസ്ഥനാണ്. ബാപ്പ അങ്ങനെ എഴുതിയിട്ടിണ്ടെങ്കിൽ സത്യസന്ധമായിരിക്കണം. ബാപ്പ അങ്ങനെ കളവെഴുതുന്ന ആളല്ല എന്നാണ് വിശ്വാസം'- ഷാനവാസ് പറയുന്നു. ഐഎൻഎൽ പ്രവർത്തകരുടെ സമൂഹ മാധ്യമ കൂട്ടായ്മയിൽ പങ്കുവെച്ച ശബ്ദസന്ദേശത്തിലാണ് ഷാനവാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎൻഎൽ രൂപീകരണ കാലം മുതൽ 2014 വരെ ഐഎൻഎല്ലിൽ സജീവമായിരുന്ന ഷാനവാസ് മേച്ചേരി പാർട്ടിയുടെ മലപ്പുറം ജില്ലാ ട്രഷറർ വരെയായിരുന്നു. പിന്നീട് ബിസിനസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലേക്ക് പോയതോടെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നത്.