തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരമേറിയതിനു പിന്നാലെ ഐഎൻഎൽ ആഭ്യന്തര പ്രശ്നങ്ങളും മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ നടപടികളും സർക്കാരിനു തലവേദന സൃഷ്ടിക്കുന്ന സ്ഥിതിയായതോടെ ഐഎൻഎൽ നേതാക്കളെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. തിരുവനന്തപുരത്ത് എത്തിയ നേതാക്കൾ എകെജി സെന്ററിൽ എ.വിജയരാഘവൻ അടക്കമുള്ളവരുമായി ചർച്ച നടത്തുകയാണ്.
പി എസ് സി അംഗത്തെ നിയമിക്കാൻ ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കോഴ വാങ്ങിയെന്ന ആരോപണം, കാസിം ഇരിക്കൂർ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ ചർച്ച, കാസർകോട്ട് അഹമ്മദ് ദേവർ കോവിലിന്റെ ഒദ്യോഗിക വാർത്താ സമ്മേളനത്തിൽ കാസിം ഇരിക്കൂർ നയം വിശദീകരിച്ചത് സൂപ്പർ മന്ത്രി ചമയുന്നു എന്ന ആരോപണത്തിന് ഇടയാക്കിയ സാഹചര്യം, എൽഡിഎഫുകാരെയും ഐഎൻഎല്ലുകാരെയും അകറ്റി നിർത്തി ലീഗ് നേതാക്ക വിശ്വാസത്തിലെടുത്തും ഒപ്പം കൂട്ടിയും മന്ത്രി അഹമ്മദ് ദേവർ കോവിൽ നടത്തുന്ന നീക്കങ്ങൾ തുടങ്ങി സർക്കാരിന്റെ പ്രതിഛായക്കു കളങ്കം ചാർത്തുന്ന ആരോപണങ്ങളും പാർട്ടിക്കുള്ളിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.
പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിച്ച് രമ്യതയിൽ മുന്നോട്ടു പോവുകയും സർക്കാരിന്റെ പ്രതിഛായക്ക് കളങ്കമുണ്ടാക്കുന്ന ആരോപണങ്ങൾക്ക് വഴിയൊരുക്കുന്നതിൽ നിന്നു പിന്തിരിയുകയും ചെയ്തില്ലെങ്കിൽ സർക്കാരിലും മുന്നണിയിലും സ്ഥാനമുണ്ടാകില്ല എന്ന മുന്നറിയിപ്പാകും സിപിഎം നൽകുക എന്നാണു സൂചന.