മംഗളൂരു : പാലക്കാട് ഡിവിഷനിലെ ഓപ്പറേറ്റിംഗ് ഡിപ്പാർട്മെന്റിന്റെ ഭാഗത്തു നിന്നും നിരന്തരം സുരക്ഷാ നിയമങ്ങൾ ലംഘിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പാലക്കാട് ഡിവിഷനിലെ ലോക്കോ റണ്ണിങ് സ്റ്റാഫ് പഞ്ചദിന പ്രധിഷേധം നടത്തി. ജൂലൈ മാസം മൂന്നു മുതൽ ഏഴു വരെ എല്ലാ ഡിപ്പോൾക്കു മുന്നിലും പ്രതിഷേധം നടന്നു.
ട്രെയിനിന് ബ്രേക്ക് ലഭിക്കുന്നതിന് വേണ്ടി ട്രെയിൻ പുറപ്പെടുന്നതിനു മുൻപ് നിർബന്ധമായും ബ്രേക്ക് കണ്ടിന്യുറ്റി ടെസ്റ്റ് നടത്തണമെന്ന് നിയമം കർക്കശമായി നിഷ്കർഷിക്കുന്നുണ്ട്. അല്ലാത്ത പക്ഷം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ ബ്രേക്ക് പിടിച്ചാൽ നിൽക്കാതിരിക്കുകയും വൻ അപകടത്തിലേക്ക് ചെന്നെത്തുകയും ചെയ്യും. ഈ സുരക്ഷാ നിയമത്തെ അട്ടിമറിച്ച് ബ്രേക്ക് കണ്ടിന്യുറ്റി ടെസ്റ്റ് നടത്താതെ വണ്ടികളോടിക്കാൻ പാലക്കാട് ഡിവിഷനിലെ ഓപ്പറേറ്റിംഗ് ഡിപ്പാർട്ട്മെന്റ് തൊഴിലാളികളില്‍ സമ്മര്‍ദം ചെലുത്തുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.
ലോക്കോ പൈലറ്റുമാർ അപകട സിഗ്നൽ കടന്നു പോയി വൻ ദുരന്തം ഉണ്ടാവാതിരിക്കാൻ അവർ ജോലിയെടുക്കുന്ന സ്ഥലങ്ങൾക്ക് കൃത്യമായ പരിധിയുണ്ടാകണമെന്നു റെയിൽവേ ബോർഡ് ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിനെ നഗ്നമായി ലംഘിച്ചു കൊണ്ട് ജോലിയെടുപ്പിക്കാൻ പാലക്കാട് ഡിവിഷൻ ഓപ്പറേറ്റിംഗ് ഡിപ്പാർട്ട്മെന്റ് നിരന്തരം ശ്രമിക്കുകയാണ്. ഇത് അപകടങ്ങൾ വർധിപ്പിക്കുമെന്നും അതുകൊണ്ട് ഇത്തരത്തിൽ ഉള്ള നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും പ്രതിഷേധത്തിലൂടെ തൊഴിലാളികൾ ആവശ്യപ്പെട്ടു.