മംഗളൂരു . മംഗളൂരുവിലെ പ്രമുഖ ഗൈനക്കോജിസ്റ്റ് ഡോ. മനോരമ റാവു(89) അന്തരിച്ചു. 30 വർഷത്തോളം മംഗളൂരു കസ്തൂർബ മെഡിക്കൽ കോളജ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ച ഡോ. മനോരമ ഇവിടെ ഗൈനക്കോളജി വിഭാഗം മേധാവിയുമായിരുന്നു. 1974ൽ കെ.എസ്.റാവു റോഡിൽ ജയശ്രീ നഴ്സിങ് ഹോം എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിച്ചു. ഒരു വർഷം മുൻപ് വരെ ആതുര ശുശ്രൂഷാ രംഗത്ത് സജീവമായിരുന്നു. കേരളത്തിൽ നിന്നുൾപ്പെടെ രോഗികൾ തേടി വന്നിരുന്ന ഡോക്ടറായിരുന്നു.
1932 ഫെബ്രുവരി 9ന് ഹെജമാഡിയിലായിരുന്നു ജനനം. 15-ാം വയസിൽ വിവാഹിതയായെങ്കിലും ഒന്നര വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു. ഇതിനു ശേഷം ആതുര സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച ഡോ. മനോരമ ചെന്നൈ സ്റ്റാൻഡി മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും വിശാഖപട്ടണത്തു നിന്ന് എംഡിയും ഡിജിഒയും പൂർത്തിയാക്കി.
2018ൽ കർണാടക രാജ്യോത്സവ പുരസ്കാരം, ഐഎംഎയുടെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം, കസ്തൂർബ മെഡിക്കൽ കോളജിന്റെ മികച്ച അധ്യാപികക്കുളള പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.