തിരുവനന്തപുരം : മന്ത്രി അഹമ്മദ് ദേവർ കോവിലിന് മൂക്കു കയറിട്ട് സിപിഎം. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സിപിഎം നേതാക്കളെ നിയമിക്കും കോഴിക്കോട്ടെ ഡിവൈഎഫ്ഐ നേതാവ് അഡ്വ. മുഹമ്മദ് ഇർഷാദ് അടക്കം മൂന്നു പേരെയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സിപിഎം നിയമിക്കുക.
മുന്നണിയോടോ സ്വന്തം പാർട്ടി നേതൃത്വത്തോട് പോലുമോ ആലോചിക്കാതെയാണ് മന്ത്രി പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നു. മന്ത്രിയെ നിയന്ത്രിക്കുന്നത് ഐ എൻ എൽ സസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആണെന്നും കാസിം സൂപ്പർ മന്ത്രി ചമയുകയാണെന്നും വരെ ആക്ഷേപം ഉണ്ടായി. ഇടത് മുന്നണിയെ അറിയിക്കാതെ ലീഗ് നേതാക്കൾക്ക് ഒപ്പം മന്ത്രി പരിപാടികളിൽ പങ്കെടുക്കുന്നതും ലീഗ് നേതാക്കളുടെ വീട്ടിൽ വിരുന്നിനു പോകുന്നതും എല്ലാം ഇടത് മുന്നണിക്ക് തലവേദന ഉണ്ടാക്കി. തുടർന്ന് ഐഎൻഎൽ നേതാക്കളെ നേരിട്ട് വിളിച്ച് സിപിഎം താക്കീത് നൽകുകയും ചെയ്തിരുന്നു. പി എസ് സി അംഗത്വത്തിന് പണം വാങ്ങി എന്ന ആരോപണം ഉൾപ്പെടെ ഐ എൻ എൽ നേതൃത്വത്തിന് എതിരെ ഉയർന്നിരുന്നു. ദേവർകോവിൽ തുറമുഖ മന്ത്രി ആയതിനു പിന്നാലെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയും വിവാദമുയർത്തി. ഐഎൻഎല്ലിന് അകത്തും ഇടത് മുന്നണിയിലും ഇതെല്ലാം വലിയ വിവാദങ്ങൾക്കു വഴിവച്ചു.
ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സ്വന്തം നേതാക്കളെ നിയമിച്ച് സിപിഎമ്മിന്റെ നിർണായക ഇടപെടൽ.