മംഗളൂരു : ഹരിത കാമ്പസ് എന്ന ലക്ഷ്യത്തിലേക്ക് മംഗളൂരു യേനെപ്പോയ കൽപിത സർവകലാശാലയുടെ പുതിയ ചുവടു വെപ്പ്. സർവകലാശാല കാമ്പസിനകത്ത് സഞ്ചരിക്കുന്നതിനായി വൈദ്യുത വാഹനങ്ങൾ ഏർപ്പെടുത്തി. ഇൻഡ്യന്റ മൊബിലിറ്റി വെഞ്ചേഴ്സുമായി ചേർന്നാണിത്. 2 വൈദ്യുത കാറുകൾ, 2 വൈദ്യുത ബഗ്ഗികൾ, 25 വൈദ്യുത സ്കൂട്ടറുകൾ, 10 സൈക്കിളുകൾ എന്നിവയാണ് കാമ്പസിൽ ഏർപ്പെടുത്തിയത്. കാമ്പസിനകത്ത് വിദ്യാർഥികൾക്കും ജീവനക്കാർക്കും സഞ്ചരിക്കാൻ ഇവ ഉപയോഗപ്പെടുത്തും.
കാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ ചാർജു ചെയ്യാനുള്ള സംവിധാനവും ആളുകൾക്ക് കയറാനും ഇറങ്ങാനുമുള്ള കേന്ദ്രങ്ങളും കാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഹരിത കാമ്പസ് ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ഇ-വാഹനങ്ങളുടെ സേവനം വൈസ്ചാൻസലർ ഡോ. എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രോ-വൈസ് ചാൻസലർ ശ്രീപതി റാവു, കണ്ണൂർ സർവകലാശാല മുൻ വൈസ്ചാൻസലർ പ്രൊഫ. അബ്ദുൾ റഹ്മാൻ, യേനെപോയ സർവകലാശാല രജിസ്ട്രാർ ഡോ. ഗംഗാധർ സോമയാജി, ഫിനാൻസ് ഓഫിസർ മുഹമ്മദ് ബാവ, പരീക്ഷാ കൺട്രോൾ ഡോ. നിധീഷ്, യേനെപോയ ഡന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. അക്തർ ഹുസൈൻ, യേനെപോയ ഫാസർമസി കോളജ് ആൻഡ് റിസർച് സെന്റർ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഗുൽസാർ അഹമ്മദ്, ഇൻഡ്യന്റെ വെഞ്ചേഴ്സ് സിഇഒയും സ്ഥാപകനുമായ ഡോ. ആരോൺ റൂബെൻ ഡിസൂസ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.