ന്യൂഡൽഹി : ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും വാഹനങ്ങളുടെ വേഗപരിധി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്.
വേഗപരിധി മണിക്കൂറിൽ 140 കിലോ മീറ്ററായി ഉയർത്തുന്നതിന് കേന്ദ്രസർക്കാർ അനുകൂലമാണെന്ന് ഗഡ്കരി പറഞ്ഞു. എന്നാൽ, കാറിന്റെ വേഗതയെ സംബന്ധിച്ച ചില കോടതി വിധികള്‍ ഇതിന് തടസമായുണ്ട്. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളിൽ ഡിവൈഡറുകൾ ഉപയോഗിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വേഗത കൂടിയാൽ അപകടമുണ്ടാവുമെന്നൊരു ധാരണ നമുക്കുണ്ട്.
ഈ ധാരണയെ മാറ്റുന്നതിനുള്ള ബില്ലാണ് ഒരുങ്ങുന്നത്. എക്പ്രസ് വേകളിലെ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്നും 140 ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നാലുവരി പാതകളിൽ മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും വേഗപരിധി. രണ്ട് വരിയുള്ള ദേശീയപാതകളിൽ 80 കിലോമീറ്ററും നഗരപ്രദേശങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റര്‍ വേഗവുമായിരിക്കും ഉണ്ടാവുക.