കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി.അന്‍വര്‍ കർണാടക ബൽത്തങ്ങാടിയില്‍ ക്രഷര്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി ആരോപണം. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
കര്‍ണാടക ദക്ഷിണ കന്നഡ ബൽത്തങ്ങാടിയിലെ ക്രഷർ അൻവറിനു വിൽപന നടത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം, അൻവറിനെതിരെ പരാതി നൽകിയ മലപ്പുറം പട്ടർകടവ് സ്വദേശി നടുത്തൊടി സലീം എന്നിവർ ഇ ഡി യുടെ കൊച്ചി അസി. ഡയറക്ടർ സുരേന്ദ്ര ഗണേഷ് കവിത്കറിനു മുന്നില്‍ നേരിട്ടു ഹാജരായി മൊഴി നല്കാന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. പി.വി.അൻവറുമായി നടത്തിയ ഇടപാടുകൾ, കഴിഞ്ഞ 10 വർഷത്തെ പാർട്നർഷിപ് കരാർ വിവരങ്ങൾ, 10 വർഷത്തെ ആദായ നികുതി റിട്ടേൺ വിവരങ്ങൾ തുടങ്ങിയ ഹാജരാക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ബല്ങ്ങാടി താലൂക്കിലെ കഷറിൽ 10% ഷെയറും പ്രതിമാസം അരലക്ഷം രൂപ ലാഭ വിഹിതവും വാഗ്ദാനം ചെയ്ത് പി.വി.അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നു കാണിച്ച് മലപ്പുറം സ്വദേശി സലീം അൻവറിനെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ക്രഷർ കർണാടക സർക്കാരിൽ നിന്നു പാട്ടത്തിനെടുത്ത ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിനുകൈമാറിയത് എന്നുമാണ് മുൻ ഉടമ ഇബ്രാഹിം ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി.
സലീമിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ പി.വി.അന്‍വറിനെതിരെ ഇ ഡി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ക്രഷര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്.