മംഗളൂരു: 10 ലക്ഷം രൂപ വില മതിക്കുന്ന ലഹരി മരുന്നുമായി 4 കാസര്‍കോട് സ്വദേശികള്‍ പിടിയിലായി. 2 കേസുകളിലായി മൊത്തം 200 ഗ്രാം എംഡിഎംഎ (മെത്തിലീൻ ഡയോക്സി മെതാംഫെറ്റാമൈൻ) പിടികൂടി.
ഒന്നാമത്തെ കേസില്‍ രഹസ്യവിവരത്തെത്തുടർന്ന് മംഗളൂരു സിസിബി യൂണിറ്റിലെ എസിപി പി.എ.ഹെഗ്ഡെയുടെ നേതൃത്വത്തിൽ മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ഫള്‍നീറില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് പേര് പിടിയിലായി. കാസർകോട് മഞ്ചേശ്വരം ഉദ്യാവര ബല്ലാനാഗോഡ് റോഡ് സാഹിറ മൻസിലിൽ എ.എന്‍.മുഹമ്മദ് ഹനീഫ്(47) മഞ്ചേശ്വരം, ഉദ്യാവര, ബല്ലാനഗോഡ് ഹൗസിൽ സയ്യിദ് ഫൗജാൻ (30), മഞ്ചേശ്വരം കുഞ്ചത്തൂർ കണ്വതീർഥ ഗേറ്റ് മൈമൂന മൻസിലിൽ സിറാജുദ്ദീൻ അബൂബക്കർ (35) എന്നിവരാണ് പിടിയിലായത്. 5,00,000 രൂപ വിലമതിക്കുന്ന 100 ഗ്രാം എംഡിഎംഎയും 4000 രൂപയും ഒരു മാരുതി സ്വിഫ്റ്റ് കാർ, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ഡിജിറ്റൽ ത്രാസ് എന്നിവയും പിടിച്ചെടുത്തു. മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തു.
രണ്ടാമത്തെ കേസില്‍ കാസർകോട് മഞ്ചേശ്വരം മിയപദവ് ഐഷ മൻസിലിൽ വി.കെ.ഇബ്രാഹിം അർഷാദ്(30) ആണ് പിടിയിലായത്. കങ്കനാടി റെയിൽവേ സ്റ്റേഷൻ റോഡിന് സമീപം എംഡിഎംഎ വില്പന നടത്തവേയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 5,00,000 രൂപ വില മതിക്കുന്ന 100 ഗ്രാം എംഡിഎംഎയും 1000 രൂപയും ഒരു മൊബൈൽ ഫോൺ, ഒരു ഡിജിറ്റൽ ത്രാസ് എന്നിവയും പിടികൂടി. കങ്കനാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഈ മയക്കുമരുന്ന് ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ സിസിബി തുടരുകയാണ്. 175 കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് പുത്തൂർ ടൗണ്‍ പോലീസ് സ്റ്റേഷനിൽ ഇബ്രാഹിം ഹർഷാദിന്റെ പേരിൽ നേരത്തെ കേസുണ്ട്. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ രണ്ട് ആക്രമണ കേസുകളും കുമ്പള പോലീസ് സ്റ്റേഷനിൽ ഒരു ആക്രമണ കേസും ഇയാള്‍ക്കെതിരെയുണ്ട്. എസിപി പി.എ.ഹെഗ്ഡെ, ഇൻസ്പെക്ടർ ശ്യാം സുന്ദർ എച്ച്എം, എസ്ഐ നരേന്ദ്രൻ, ശരണപ്പ ഭണ്ഡാരി, സുദീപ് എം.വി, എഎസ്ഐ മോഹൻ കെ.വി എന്നിവര്‍ അടങ്ങുന്ന സംഘമാണ് ലഹരി സംഘത്തെ പിടികൂടിയത്.