ആലുവ: വിദ്യാര്‍ത്ഥിയെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് സസ്പെന്റ് ചെയ്തു. ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ദാരുണമായ അനുഭവമുണ്ടായത്. ആലുവ കോമ്പാറ റൂട്ടിലോടുന്ന കെ.എല്‍. 40 ബി 8190 ആയിഷ മോള് ബസിലെ ജീവനക്കാരാണ് ഗുരുതരമായ നിയമ ലംഘനം നടത്തിയത്. ഡ്രൈവര്‍ എം എച്ച്. ഷമീറിന്റേയും കണ്ടക്ടര്‍ ആന്റോ റാഫിയുടേയും ലൈസന്‍സ് 20 ദിവസത്തേക്കാണ് സസ്പെന്റ് ചെയ്തത്.
ആലുവ പമ്പ് ജങ്ഷനില്‍ കുട്ടി ഇറങ്ങുന്നതിന് മുന്‍പ് കണ്ടക്ടര്‍ പിന്നിലെ വാതില്‍ അടച്ച് ബസ് മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശം നല്കി. വാതിലിനിടയില്‍ കുടുങ്ങി പോയ വിദ്യാര്‍ത്ഥിയെ 50 മീറ്ററോളം വലിച്ചിഴച്ച് വാഹനം മുന്നോട്ട് പോയി. പാതിഭാഗം ബസിനുള്ളിലും തലയുള്‍പ്പടെയുള്ള ഭാഗം ബസിന് വെളിയിലുമായിരുന്നു. വഴിയാത്രക്കാരും ബസിലെ മറ്റ് യാത്രക്കാരും ഒച്ചവെച്ച് വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്.
അപകടത്തില്‍പ്പെട്ട കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് ചികിത്സ നല്‍കാതെ ബസ് ഓടിച്ചു പോവുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആലുവ ജോയിന്റ ആര്‍ടിഒ. ബി. ഷെഫീക്കിന്റെ നേതൃത്വത്തില്‍ എഎംവിഐ സന്തോഷ്കുമാര്‍ അന്വേഷണം നടത്തി ബസ് ജീവനക്കാര്‍ സംഭവത്തിൽ കുറ്റകാരാണന്ന് കണ്ടെത്തുകയായിരുന്നു.