കണ്ണൂർ: നഗരത്തിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. മരിച്ചവരിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് ലഹരി മരുന്നായ എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് സൂചിപ്പിച്ചു. കാസർകോട് ചൗക്കി ബദർനഗർ സ്വദേശികളായ മനാഫ്(24), ലത്തീഫ്(23) എന്നിവരാണു മരിച്ചത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചവരിൽ ഒരാളുടെ പോക്കറ്റിൽ നിന്ന് 8.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മറ്റൊരു ബൈക്കിൽ 2 പേർ കൂടി ഇവർക്കൊപ്പം ഉണ്ടായിരുന്നതായും പൊലീസ് സൂചിപ്പിച്ചു. അവർ മുന്നിൽ കടന്നു പോയതാണോ, അപകടവിവരം അറിഞ്ഞിട്ടും നിർത്താതെ പോയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെ കണ്ണൂർ എകെജി ആശുപത്രി പരിസരത്തായിരുന്നു അപകടം. ഉടൻ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കു മരിച്ചിരുന്നു. മംഗളൂരുവിൽ നിന്നു കണ്ണൂരിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന മിനി ലോറിയും എതിരെ കാസർകോടേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കാസർകോട്-തളങ്കര റൂട്ടിൽ സർവീസ് നടത്തുന്ന റാഫി ബസിലെ കണ്ടക്ടറാണ് മരിച്ച മനാഫ്. ജോലിയിൽ നിന്ന് ഒരാഴ്ച അവധിയെടുത്തിരുന്നു. ചൗക്കി ബദർ നഗറിലെ മുഹമ്മദ് - സഫിയ ദമ്പതികളുടെ മകനാണ് മനാഫ്. സഹോദരങ്ങൾ: മശ്ഹൂദ്, മുനീർ ഹാശ്മി (എസ്എസ്എഫ് കാസർകോട് ഡിവിഷൻ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം). ബദൽ നഗറിലെ റഫീഖ്-ജമീല ദമ്പതികളുടെ മകനാണ് ലത്തീഫ്.