മംഗളൂരു: മംഗളൂരുവില്‍ നടന്ന സൗത്ത് ഈസ്റ്റ് സോൺ ഇന്റർ യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ലീഗ് ഫുട്ബോൾ ടൂർണമെന്റില്‍ മംഗളൂരു യേനെപ്പോയ കല്പിത സര്‍വകലാശാല ചാമ്പ്യന്മാരായി. ഹേമചന്ദ് യാദവ് വിശ്വവിദ്യാലയ (ചത്തീസ് ഗഡ്), മംഗളൂരു സർവകലാശാല (കര്‍ണാട), ഒസ്മാനിയ സര്‍വകലാശാല (തെലങ്കാന) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. പഞ്ചാബില്‍ നടക്കുന്ന അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സൗത്ത് ഈസ്റ്റ് സോണില്‍ നിന്ന് ഈ ടീമുകള്‍ പങ്കെടുക്കും.
5 ദിവസം നീണ്ടു നിന്ന സൗത്ത് ഈസ്റ്റ് സോണ്‍ ടൂര്‍ണമെന്റില്‍ കര്‍ണാടക, തെലങ്കാന, ചത്തീസ് ഗഡ് സംസ്ഥാനങ്ങളില്‍ നിന്നായി 51 ടീമുകള്‍ പങ്കെടുത്തു. മംഗളൂരു യേനപ്പോയ കല്പിത സര്‍വകലാശാല ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിന് സൗത്ത് ഈസ്റ്റ് സോൺ ഇന്റർ സര്‍വകലാശാല ഫുട്ബോൾ ടൂർണമെന്റ് ഓർഗനൈസിംഗ് സെക്രട്ടറിയായ യേനെപോയ കല്പിത സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയരക്ടര്‍ കെ.വി.സുജിത് ചുക്കാന്‍ പിടിച്ചു. മത്സരത്തിലുടനീളം ഈ ടീമുകൾ അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചതായി കെ.വി.സുജിത് പറഞ്ഞു. ആവേശകരമായ ടൂര്‍ണമെന്റിന്റെ കലാശ പോരാട്ടത്തില്‍ ചാമ്പ്യന്മാരായ യേനെപോയ കല്പിത സര്‍വകലാശാല 9 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. ഹേമചന്ദ് യാദവ് സര്‍വകലാശാല 6 പോയിന്റും മംഗളൂരു, ഒസ്മാനിയ സര്‍വകലാശാലകള്‍ ഓരോ പോയിന്റ് വീതവുമാണ് നേടിയത്.
വിജയികളായ യേനെപോയ കല്പിത സര്‍വകലാശാലയുടെ ശ്രദ്ധേയമായ പ്രകടനവും സ്ട്രാറ്റജി ഗെയിമുമാണ് അവരെ കിരീടത്തിലേക്ക് നയിച്ചത്. യേനെപ്പോയ ടീമിന് കോച്ച് ബിബി തോമസും ടീം മാനേജർ കെ.വി.സുജിത്തും നേതൃത്വം നല്കി.