മംഗളൂരു: 125 കിലോ കഞ്ചാവുമായി മലയാളികള്‍ മംഗളൂരുവില്‍ പിടിയില്‍. ഇരിട്ടി പടിയൂര്‍ പത്തങ്ങോട് കിനാക്കൂൽ വാലിപ്പത്ത് വീട്ടിൽ ലത്തീഫ് കെ വി (36), വയനാട് വൈത്തിരി ചുരമല വില്ലേജിലെ വെള്ളാർമല മുളപ്പലപ്പിൽ വീട്ടിൽ അനൂപ് എം എസ് (28) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. കേരളത്തിലും കര്‍ണാടകയിലും വില്പന നടത്താനായി ഒറീസയില്‍ നിന്നു കടത്തിക്കൊണ്ടു വരികയായിരുന്നു കഞ്ചാവ്.
മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) ഇൻസ്പെക്ടർ എച്ച്.എം. ശ്യാം സുന്ദറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒറീസയിൽ നിന്ന് മംഗളൂരു നഗരത്തിലേക്ക് മഹീന്ദ്ര ബൊലേറോ വാഹനത്തില്‍ കഞ്ചാവ് കടത്തുന്നത് സംബന്ധിച്ച് ഫെബ്രുവരി 6 ചൊവ്വാഴ്ച, സിസിബി പോലീസിന് കൃത്യമായ ലഭിച്ചു. തുടര്‍ന്നു നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവും പ്രതികളെയും പിടികൂടിയത്. 28 ലക്ഷം രൂപ വില വരുന്ന കഞ്ചാവും മൂന്ന് മൊബൈൽ ഫോണുകളും 1000 രൂപയും കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. ഒറീസയിൽ നിന്ന് ആന്ധ്രാപ്രദേശ്, ബെംഗളൂരു വഴിയാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. വാഹനത്തിൻ്റെ പിന്നിലെ ബമ്പറിൽ ഘടിപ്പിച്ച പ്രത്യേക ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ചാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
പ്രതികളിലൊരാളായ അനൂപ് 2018-ൽ മൈസൂരു നഞ്ചൻഗോഡ് റൂറൽ പോലീസ് സ്റ്റേഷനിൽ കവർച്ച കേസില്‍ പ്രതിയാണ്. കൂടാതെ, വയനാട് ജില്ലയിലെ മേപ്പള്ളി പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസും രണ്ട് കവർച്ചകളും ഉണ്ട്. വയനാട് ജില്ലയിലെ കൽപറ്റ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും അമ്പലവയൽ പോലീസ് സ്റ്റേഷനിൽ രണ്ട് മോഷണക്കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. പോലീസ് ഇൻസ്പെക്ടർ ശ്യാം സുന്ദർ എച്ച്എമ്മിൻ്റെ നേതൃത്വത്തിൽ രാജേന്ദ്ര ബി, നരേന്ദ്രൻ, സുദീപ്, ശരണപ്പ ഭണ്ഡാരി, പിഎസ്ഐ, എഎസ്ഐ മോഹൻ കെ വി, ഷീനപ്പ, സിസിബി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.