ചിത്രദുർഗ: ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ വിവാഹ പൂര്‍വ ഫോട്ടോ ഷൂട്ടിംങ് (pre-wedding photo-shoot) നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഭരമസാഗര സർക്കാർ ആശുപത്രിയിലെ ഡോക്ടറായ അഭിഷേകിനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടുകൊണ്ട് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു വെള്ളിയാഴ്ച ഉത്തരവിട്ടത്.
തൻ്റെ വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ട് അഭിഷേക് അടുത്തിടെ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ നടത്തിയിരുന്നു. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊതുജനങ്ങളിൽ നിന്ന് വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. ഫോട്ടോയിൽ അഭിഷേക് ഒരു രോഗിക്ക് ശസ്ത്രക്രിയ ചെയ്യുന്നത് കാണിക്കുന്നു. അതേസമയം പ്രതിശ്രുത വധു മുന്നിൽ നിൽക്കുകയും അവനെ സഹായിക്കുകയും ചെയ്യുന്നതാണ് ഫോട്ടോയില്‍.
'സർക്കാർ ആശുപത്രികൾ പൊതുജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയുള്ളതാണ്, വ്യക്തിപരമായ ഇടപെടലുകൾക്കല്ല. അത്തരം അച്ചടക്കമില്ലായ്മ സഹിക്കില്ല.- ആരോഗ്യ മന്ത്രി ഗുണ്ടുറാവു വ്യക്തമാക്കി. എല്ലാ ഡോക്ടർമാരും ജീവനക്കാരും കരാർ ജീവനക്കാരും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവരുടെ ചുമതലകൾ നിർവഹിക്കേണ്ടതുണ്ട്. സർക്കാർ ആശുപത്രികളുടെ പരിസരം ദുരുപയോഗം ചെയ്യരുതെന്ന് ബന്ധപ്പെട്ട ഡോക്ടർമാരോടും അധികാരികളോടും ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. ” മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുൻപാണ് ആശുപത്രിയിൽ ഹെൽത്ത് ഓഫീസറായി ആഭിഷേക് ചുമതലയേറ്റത്.