ബെംഗളൂരു, ഫെബ്രുവരി 10: കർണാടകയിലെ കോൺഗ്രസ് എംഎൽഎ നര ഭരത് റെഡ്ഡിയുടെ (Nara Bharat Reddy) ബെള്ളാരിയിലും ബെംഗളൂരുവിലുമുള്ള വസതികളും ഓഫീസുകളും ഉൾപ്പെടെ 13 സ്ഥലങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. ഭരത് റെഡ്ഡിയുടെ പിതാവ് സൂര്യ നാരായണ റെഡ്ഡി, പിതൃസഹോദരൻ പ്രതാപ് റെഡ്ഡി, ബന്ധുവായ സതീഷ് റെഡ്ഡി എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ഒരേസമയം റെയ്ഡ് നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
20 ഇഡി ഉദ്യോഗസ്ഥർ അടങ്ങുന്ന നാല് പ്രത്യേക സംഘങ്ങൾ രാവിലെ തന്നെ ബെള്ളാരിയിൽ റെയ്ഡ് നടത്തി. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൻ്റെ (സിആർപിഎഫ്) സംരക്ഷണത്തിലാണ് റെംയ്ഡ് നടക്കുന്നത്. കോൺഗ്രസ് എംഎൽഎയുടെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ അനധികൃത പണമിടപാട് നടത്തിയെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നതെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
ബെള്ളാരി സിറ്റി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നര ഭരത് റെഡ്ഡി തെരഞ്ഞെടുപ്പ് വേളയില്‍ 91.18 കോടി രൂപയുടെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഖനി വ്യവസായി ഗാലി ജനാർദ്ദന റെഡ്ഡിയുടെ ഭാര്യ ഗലി ലക്ഷ്മി അരുണയെ പരാജയപ്പെടുത്തിയാണ് ഭരത് റെഡ്ഡി നിയമ സഭയില്‍ എത്തിയത്.