മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ 2 പേർ പിടിയിൽ. മംഗളൂരു മഞ്ച നാടി കൽക്കട്ട ബദ്രി നഗറിലെ മുഹമ്മദ് അബ്ദുൾ ഫയാൻ (28), ബണ്ട്വാൾ നരിയങ്ങാന തൗടുഗോളി ക്രോസിലെ മൊഹിദ്ദീൻ ഹാഫിസ് എന്ന അഭി (47) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്ന ഇവരെ സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) ആണ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് അബ്ദുൾ ഫയാൻ ജില്ലയിലുടനീളം മോഷണം, വധശ്രമം, ജയിലിൽ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം തുടങ്ങി 23 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നേരത്തെ അറസ്റ്റിൽ ആയി ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാള്‍ രണ്ട് വർഷമായി കോടതിയിൽ ഹാജരായിരുന്നില്ല. ഉള്ളാള്‍, ബണ്ട്വാൾ ടൗൺ, ബണ്ട്വാൾ റൂറൽ, ഉപ്പിനങ്ങാടി, കഡബ പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകൾ ഇയാൾക്ക് എതിരെയുണ്ട്. നേരത്തെ റിമാൻഡിൽ ആയപ്പോൾ സഹതടവുകാരെ ആക്രമിക്കുകയും ജയിൽ ജീവനക്കാരെ തടസ്സപ്പെടുത്തുകയും കൊലപാതകശ്രമം നടത്തുകയും ചെയ്തിരുന്നു. ഇയാൾ ഒളിവിൽ കഴിഞ്ഞ ബംഗളൂരുവിൽ നിന്നാണ് അറസ്റ്റിലായതിനെ തുടർന്ന് സിസിബി പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. 23 അറസ്റ്റ് വാറൻ്റുകൾ ഇയാൾക്ക് എതിരെ ഉണ്ട്.
അഭി എന്ന മൊഹിദ്ദീൻ ഹാഫിസ് 10 ലഹരി മരുന്ന് കേസുകളിൽ പ്രതിയാണ്. കാസർകോട് മഞ്ചേശ്വരംമിഞ്ചയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊണാജെ, ഉള്ളാള്‍, മംഗലാപുരം, സെൻ ക്രൈം പോലീസ് സ്റ്റേഷൻ, സൂറത്ത്കൽ, കങ്കനാടി എന്നിവിടങ്ങളിലെല്ലാം കേസിൽ പ്രതിയാണ്. ഇയാളെ അറസ്റ്റ് ചെയ്യാൻ കോടതി പത്ത് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. പോലീസ് കമ്മീഷണർ അനുപം അഗർവാളിൻ്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ ശ്യാം സുന്ദർ എച്ച്എം, പിഎസ്ഐ ശരണപ്പ ഭണ്ഡാരി, സിസിബി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള സിസിബി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.