ന്യൂഡൽഹി: കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. കേരളത്തിൽ നേതൃമാറ്റം വേണമെന്ന ഭൂരിപക്ഷ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തുടരാൻ അനുവദിക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം നിരാകരിച്ചാണ് ഹൈക്കമാന്റിന്റെ തീരുമാനം. കേരളത്തിൽ പാർട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാനുള്ള ഹൈക്കമാന്റിന്റെ ശ്രമവും ഇതിനു പിന്നിലുണ്ട്. അതോടൊപ്പം കഴിഞ്ഞ 5 വർഷം വി.ഡി.സതീശൻ നിയമ സഭയിൽ നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരം കൂടിയാണിത്.
ഗ്രൂപ്പുകൾക്ക് അതീതമായി കോൺഗ്രസിലെ യുവനിര വി.ഡി.സതീശനു വേണ്ടി നിലപാടെടുത്തിരുന്നു. രാഹുൽഗാന്ധിയും ഇതിനൊപ്പം നിന്നതോടെയാണ് പ്രതിപക്ഷ നേതൃ സ്ഥാനത്തക്ക് വി.ഡി.സതീശനു വഴി തുറന്നത്.