മംഗളൂരു : കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണാടകത്തിലേക്കു വരുന്നതിനു കോവിഡ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി. 2 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ ഒഴികെ കർണാടകത്തിലേക്കു വരുന്ന മുഴുവൻ ആളുകളും 72 മണിക്കൂറിനുള്ള ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണമെന്നാണ് കർണാടകം ഇന്നലെ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
ഇരു സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം വരെ ഒരു ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ ആർടിപിസിആർ പരിശോധനാ ഫലം ആവശ്യമില്ലായിരുന്നു. പുതിയ ഉത്തരവ് വന്നതോടെ 2 ഡോസ് വാക്സിനെടുത്തവരും ആർടിപിസിആർ പരിശോധനാ ഫലം ഹാജരാക്കണം. ബസ്, ട്രെയിൻ,വിമാനം, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയവയിൽ വരുന്നവർക്കെല്ലാം ഇതു ബാധകമാണ്. ബസ് യാത്രക്കാരുടെ ആർടിപിസിആർ കണ്ടക്ടർമാർ പരിശോധിക്കണം. അതിർത്തിയിൽ പൊലീസ്-ആരോഗ്യ വകുപ്പ് അധികൃതരും ബസുകളിൽ പരിശോധന നടത്തും. ട്രെയിനുകളിൽ ഇത് ഉറപ്പു വരുത്താൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ബോർഡിംങ് പാസ് നൽകാവൂ എന്ന് വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി നിത്യേന സംസ്ഥാന അതിർത്തി കടന്നു സഞ്ചരിക്കുന്നവർ 15 ദിവസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. ഭരണഘടനാപരമായ ചുമതലകൾ വഹിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ, 2 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവർക്ക് ഇതിൽ ഇളവു നൽകിയിട്ടുണ്ട്. ചികിത്സ, കുടുംബത്തിൽ മരണം തുടങ്ങിയ കാരണങ്ങളാൽ അടിയന്തിര യാത്ര ആവശ്യമായി വരുന്നവരെ അതിർത്തിയിൽ തയാറാക്കിയ കൗണ്ടറിൽ പരിശോധനക്കായി ശ്രവം ശേഖരിച്ച് മേൽവിലാസം രേഖപ്പെടുത്തി കടത്തി വിടും. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയാൽ കോവിഡ് ചട്ടം അനുസരിച്ചുള്ള ചികിത്സാ-ക്വാറന്റൈൻ നടപടികൾ സ്വീകരിക്കും.