മംഗളൂരു : കേരളത്തിൽ നിന്നു ട്രെയിൻ മാർഗം എത്തിയ വിദ്യാർഥിനികൾ അടക്കം നൂറിലേറെ പേരെ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഇല്ലെന്നു പറഞ്ഞ് മംഗളൂരുവിൽ തടങ്കലിലാക്കി. ഇന്നലെ വൈകിട്ട് 4 മണി മുതൽ വിവിധ ട്രെയിനുകളിൽ എത്തിയ വരെയാണു മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ റെയിൽവേ സ്റ്റേഷനിൽ ആന്റിജൻ പരിശോധനക്കായി സാമ്പിൾ എടുത്തു. ഫലം അര മണിക്കൂറിനകം മൊബൈലിൽ സന്ദേശമായി വരുമെന്നും അതു നെഗറ്റീവ് ആണെങ്കിൽ പോകാമെന്നും പറഞ്ഞ് ഇവരെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വെച്ചു. 5 മണിയോടെ പൊലീസ് വാഹനത്തിൽ ടൗൺഹാളിലെത്തിച്ചു. ഇവിടെ നിന്നു പരിശോധനാ ഫലം കിട്ടുമെന്നു പറഞ്ഞാണ് ഇവിടേക്കു മാറ്റിയത്. എന്നാൽ രാത്രി വൈകിയും പരിശോധനാ ഫലം വന്നിട്ടില്ല. ഇതോടെ 4 മണിക്ക് മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിയവർ രാത്രി വൈകിയും ടൗൺഹാളിൽ തുടരുകയാണ്. കുടിവെള്ളം പോലും നൽകാതെയാണ് ഇവരെ കസ്റ്റഡിയിൽ വെച്ചത്. ഓൺലൈനായും മറ്റുമാണ് അത്യാവശ്യക്കാർ ഭക്ഷണം വരുത്തിയത്.
രാത്രി 9 മണിയോടെ മറ്റൊരു ട്രെയിനിൽ എത്തിയ യാത്രക്കാരെയും കെഎസ്ആർടിസി ബസിൽ ടൗൺഹാളിൽ എത്തിച്ചു. യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരെ ടൗൺഹാളിൽ എത്തിച്ചതും കസ്റ്റഡിയിൽ വെച്ചതും. ഇന്നു പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ തൊട്ട് പ്രായമായവരും കൈക്കുഞ്ഞുങ്ങളും വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആരോഗ്യ പ്രവർത്തകരെ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാർ ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നെങ്കിലും നഴ്സുമാർ അടക്കമുള്ളവർ തടഞ്ഞു വെച്ചവരിൽ ഉണ്ടായിരുന്നു.
കേരളത്തിൽ ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ ആയതിനാൽ പലരും വെള്ളിയാഴ്ച ആർടിപിസിആർ പരിശോധന നടത്തി അതിന്റെ ഫലവുമായാണ് എത്തിയത്. എന്നാൽ, 72 മണിക്കൂറിനകം എടുത്തത് അല്ലെന്ന് പറഞ്ഞ് അധികൃതർ ഇതു നിരാകരിക്കുകയായിരുന്നു.