മംഗളൂരു : 200 കിലോ കഞ്ചാവുമായി 4 പേർ മംഗളൂരുവിൽ പിടിയിൽ. കാസർകോട്ടെ മുഹമ്മദ് ഫാറൂഖ്(24), മഞ്ചേശ്വരത്തെ മൊയ്തീൻ നവാസ്(34), മംഗളൂരു മുഡിപ്പുവിലെ മുഹമ്മദ് അൻസാർ(23), കുടക് കുശാൽനഗറിലെ സയ്യിദ് മുഹമ്മദ്(31) എന്നിവരെയാണ് ഉള്ളാളിൽ അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നഡ, കാസർകോട്, കുടക്, ഹാസൻ ജില്ലകളിൽ വിതരണത്തിനായി കൊണ്ടു വന്ന കഞ്ചാവാണു പിടികൂടിയത്. അറസ്റ്റിലായവരിൽ നിന്ന് 4 വാളുകൾ, കഞ്ചാവു കടത്തിയ ലോറി, അകമ്പടി സേവിച്ച കാർ, മൊബൈൽ ഫോണുകൾ, വൈഫൈ സെറ്റ് തുടങ്ങിയവയും പിടിച്ചെടുത്തു.
മൂടബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു തട്ടിക്കൊണ്ടു പോകൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലായാണ് കഞ്ചാവു കടത്തുന്നതു സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്. വിശാഖപട്ടണത്തിനടുത്ത തോണി ആന്ധ്ര എന്ന സ്ഥലത്തു നിന്നു കൊണ്ടു വരികയായിരുന്ന കഞ്ചാവ്. മീൻ കൊണ്ടു വരുന്ന കണ്ടയ്നർ ലോറിയിൽ മീനിനൊപ്പം കയറ്റിയാണ് ഇതു കൊണ്ടു വന്നത്. ഉള്ളാൾ കെ.സി.റോഡിൽ എത്തിയപ്പോഴാണ് കഞ്ചാവു കടത്ത് പൊലീസ് പിടിയിലാകുന്നത്. അറസ്റ്റിലായവരിൽ ഒരാൾ ലോറിയിലും 3 പേർ അകമ്പടി സേവിച്ച കാറിലും ഉണ്ടായിരുന്നവരാണ്.
പിടിയിലാകുന്നതിനു തൊട്ടു മുമ്പു വരെ നിരവധി സ്ഥലങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി. കഞ്ചാവ് കടത്ത് സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ, ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരിറാം ശങ്കർ എന്നിവർ അറിയിച്ചു. കഞ്ചാവ് പിടികൂടിയ പൊലീസ് സംഘത്തിന് പൊലീസ് കമ്മീഷണർ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മൂടബിദ്രീ സ്റ്റേഷനിലെയും മംഗളൂരു സൗത്ത് സബ് ഡിവിഷനിലെയും പൊലീസുകാർ ചേർന്നാണു കഞ്ചാവ് പിടികൂടിയത്.