മംഗളൂരു : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള (ഐഎസ്) ബന്ധത്തിന്റെ പേരിൽ മതം മാറി വിവാഹം കഴിച്ച മംഗളൂരുവിലെ യുവതി എൻഐഎ നിരീക്ഷണത്തിൽ. മുന്‍ എംഎല്‍എയുടെ കൊച്ചുമകന്റെ ഭാര്യയായ ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതായും സൂചനയുണ്ട്. ബുധനാഴ്ച മംഗളൂരുവിൽ അറസ്റ്റു ചെയ്ത അമർ അബ്ദുൾ റഹ്മാന്റെ സഹോദര ഭാര്യയാണു നിരീക്ഷണത്തിലുള്ളത് എന്നാണറിയുന്നത്. ബുധനാഴ്ച മംഗളൂരുവിൽ നടന്ന റെയ്ഡിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാണു കുടുംബ വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. എന്നാൽ എൻഐഎ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കേരളത്തിൽ നിന്നടക്കം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അമർ അബ്ദുൾ റഹ്മാനെയും മറ്റു 3 പേരെടുയം മംഗളൂരു, ബെംഗളൂരു, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നായി ബുധനാഴ്ച അറസ്റ്റു ചെയ്തത്. മുൻ ഉള്ളാൾ എംഎൽഎ ബി.എം.ഇദിനബ്ബയുടെ മകൻ ബി.എം.ബാഷയുടെ മകനാണ് അമർ അബ്ദുൾ റഹ്മാൻ. ബാഷയുടെ മറ്റൊരു മകന്റെ ഭാര്യയായ വിരാജ്പേട്ട സ്വദേശിനിയാണ് കസ്റ്റഡിയിലുള്ളത്. മംഗളൂരുവിൽ ഡെന്റൽ കോളജിൽ പഠിക്കവേ ഹിന്ദു യുവതി ബാഷയുടെ മകനുമായി അടുപ്പത്തിലാവുകയും 6 വർഷം മുമ്പ് മതം മാറി ബാഷയുടെ മകനെ വിവാഹം കഴിക്കുകയുമായിരുന്നു
സമൂഹ മാധ്യമങ്ങളിലുടെ യുവതി ഐഎസുമായി സ്ഥിരമായി ബന്ധം പുലർത്തിയിരുന്നതായി എൻഐഎയ്ക്കു സൂചന ലഭിച്ചതായാണ് അറിയുന്നത്. കേരളം, കർണാടകം, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ നിന്ന് യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കാൻ ഇവർ ശ്രമിച്ചതായാണു സൂചന. 2016ൽ പടന്നയിൽ നിന്ന് ഐഎസിൽ ചേർന്ന 12 പേരിൽ കുടുംബ സമേതം ചേർന്ന അജ്മലയുടെ അമ്മാവനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ അമർ അബ്ദുൾ റഹ്മാൻ. മറ്റൊരു അമ്മാവന്റെ ഭാര്യയാണ് ഇപ്പോൾ കസ്റ്റഡിയിലുള്ള യുവതി.