മംഗളൂരു : ഓഗസ്റ്റ് മാസത്തിൽ കർണാടകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ ദക്ഷിണ കന്നഡയിൽ. 129 പേരാണു ജില്ലയിൽ ഒരു മാസത്തിൽ മരിച്ചത്. 113 പേർ മരിച്ച ബെംഗളൂരു അർബനാണു തൊട്ടു പിന്നിൽ. ഓഗസ്റ്റിൽ ദക്ഷിണ കന്നഡയിലെ രോഗികളുടെ മരണ നിരക്ക് 1.55 ശതമാനമാണ്.
ദക്ഷിണ കന്നഡയിൽ മരിച്ച 129 പേരിൽ 97 പേരാണു ജില്ലയിൽ നിന്നുള്ളവർ. ഹാസൻ (2 പേർ), ചിക്കമഗളൂരു (4), ഉഡുപ്പി (5), ഉത്തര കന്നഡ (8), ശിവമൊഗ്ഗ (4), ദേവനഗരെ (2), കുടക് (4), ബെള്ളാരി (1), മൈസൂരു (1) എന്നീ ജില്ലകളിൽ നിന്നും കേരളത്തിൽ നിന്നുള്ള ഒരാളുമാണ് മരിച്ച മറ്റു 32 പേർ. ജില്ലയിൽ ആഴ്ചയിൽ 3 തവണ ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് രോഗ വ്യാപനവും മരണവും അവലോകനം ചെയ്യുന്നുണ്ടെന്ന് ജില്ലാ ആരോഗ്യ ഓഫിസർ ഡോ. കിഷോർ കുമാർ വ്യക്തമാക്കി. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരിൽ ഏറെയും മരിക്കുന്നത് വെന്റിലേറ്ററിലാക്കി 72 മണിക്കൂറിനു ശേഷമാണ്. യഥാ സമയം ചികിത്സ തേടാത്തതാണ് ഇതിനു പ്രധാന കാരണം. കോവിഡ് സംശയിക്കുന്ന മുഴുവൻ ആളുകളെയും കോവിഡ് ആശുപത്രികളിലേക്ക് അയക്കാൻ സ്വകാര്യ ചികിത്സ നടത്തുന്ന മുഴുവൻ പേർക്കും നിർദേശം നൽകിയിട്ടുണ്ട്.
കേരളവുമായി അതിർത്തി പങ്കിടുകയും അതിർത്തി ഭേദമില്ലാതെ ഇടപഴകുകയും ചെയ്യുന്ന ജില്ല എന്ന നിലയ്ക്ക് കേരളത്തിലെ രോഗികളുടെ വർധനവ് ദക്ഷിണ കന്നഡയിലും രോഗ പകർച്ചയ്ക്കു വഴിയൊരുക്കുന്നുണ്ടെന്ന് ജില്ലയിലെ കോവിഡ് നോഡൽ ഓഫിസറായ ഡോ. അശോക് പറഞ്ഞു. അതു കൊണ്ടു തന്നെ ദക്ഷിണ കന്നഡയെയും ബെംഗളൂരുവിനെയും താരതമ്യം ചെയ്യാനാവില്ല. ഇവിടെ അതിർത്തി കടന്നെത്തുന്നവർ ഒരു ഘടകമാണ്. ബെംഗളൂരുവിൽ മറ്റൊരു സാഹചര്യമാണ്. മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉള്ളതിനാൽ കർണാടകത്തിലെ വിവിധ ജില്ലകളിൽ നിന്നു മംഗളൂരുവിൽ ചികിത്സ തേടി എത്തുന്നവരുമുണ്ട്. ഇതും ഇവിടെ രോഗികളുടെ എണ്ണവും മരണവും വർധിക്കുന്നതിൽ ഘടകമാണ്.- അദ്ദേഹം വ്യക്തമാക്കി.