മംഗളൂരു : സൂറത്കലിലെ കർണാടക നാഷണർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) മലയാളി വിദ്യാർഥികൾക്കു വിലക്ക്. കോവിഡ് പകർച്ചാ നിയന്ത്രണത്തിന്റെ പേരു പറഞ്ഞാണ് ഓഫ് ലൈൻ ക്ലാസിൽ മലയാളി വിദ്യാർഥികൾക്കു വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് സർക്കുലർ ഇറക്കിയത്.
ഒന്നാം വർഷം ഒഴികെയുള്ള ഗവേഷണ വിദ്യാർഥികൾക്കും അവസാന വർഷ ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കും താൽപര്യമുണ്ടെങ്കിൽ കാമ്പസിലെത്തി ഓഫ് ലൈൻ ക്ലാസിൽ ഹാജരാകാൻ അനുമതി നൽകിയതായാണു സർക്കുലറിൽ പറയുന്നത്. സെപ്റ്റംബർ 29നു സ്റ്റുഡന്റ് വെൽഫയർ ഡീൻ ആണു സർക്കുലർ പുറപ്പെടുവിച്ചത്. തുടർന്ന് കാമ്പസിൽ വരുന്നവർക്കുള്ള നിബന്ധനകളും നിർദേശങ്ങളും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. 2 ഡോസ് വാക്സിൻ എടുത്തിരിക്കണം, കോവിഡ് ഇൻഷുറൻസ് പോളിസി എടുക്കണം, കാമ്പസിൽ എത്തുമ്പോൾ 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം, പ്രജക്ട് ഗൈഡിന്റെ അനുമതി വാങ്ങണം, വിദ്യാർഥിയും രക്ഷിതാവും ഒപ്പിട്ട സമ്മതിപത്രം ഹാജരാക്കണം എന്നിവയാണ് കാമ്പസിൽ എത്താനുള്ള നിബന്ധനകൾ. കാമ്പസിന്റെ 50 കിലോമീറ്റർ ചുറ്റളവിലുള്ള വിദ്യാർഥികൾക്ക് ഹോസ്റ്റൽ അനുവദിക്കില്ല. ഇവർ നിത്യേന വന്നു പോകാനാണു നിർദേശം
ഇതെല്ലാം പാലിച്ചാലും മലയാളി വിദ്യാർഥികൾക്കു കാമ്പസിൽ എത്താൻ അനുമതിയില്ല. കേരളത്തിൽ പോയി തിരിച്ചെത്തുന്നവർക്ക് മാത്രമല്ല, മാസങ്ങളായി നാട്ടിൽ പോകാതെ പോകാതെ കുടുംബ സമേതം കാമ്പസിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മലയാളി വിദ്യാർഥികൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 50 കിലോമീറ്റർ ചുറ്റളവിലുള്ള വിദ്യാർഥികൾക്ക് വീട്ടിൽ പോയി വരാൻ നിർദേശം നൽകിയ അധികൃതരാണ് സ്വന്തം കാമ്പസിൽ താമസിക്കുന്നവർക്കു പോലും മലയാളി ആണെന്നതിന്റെ പേരിൽ ക്ലാസിൽ പ്രവേശനം നിഷേധിക്കുന്നത്.