ചിക്കമഗളൂരു : അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റയാൾ റോഡിൽ കിടന്ന് രക്തം വാർന്ന് മരിച്ചു. അപകടം നടന്നതിനു പിന്നാലെ ഇതു വഴി കാറിൽ എത്തിയ എംഎൽഎ പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയാറാകാതെ നോക്കി നിന്നതായി നാട്ടുകാർ ആരോപിച്ചു. തരിക്കരെ എംഎൽഎയും ബിജെപി നേതാവുമായ ഡി.എസ്.സുരേഷിന് എതിരെയാണ് ആരോപണം.
ചിക്കമഗളൂരു ജില്ലയിലെ തരിക്കരെ ലക്കവല്ലിയിൽ ബുധനാഴ്ചയാണ് സംഭവം. ഹെൽത്ത് ഇൻസ്പെക്ടർ ആയ രമേഷ് ആണ് മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇയാളെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രമേഷ് റോഡിൽ രക്തം വാർന്നു കിടന്നു.
തൊട്ടു പിന്നാലെ എംഎൽഎ കാറിൽ ഇതു വഴിയെത്തി. ഇതിനിടെ നാട്ടുകാർ ആംബുലൻസ് വിളിച്ചെങ്കിലും അര മണിക്കൂർ കഴിഞ്ഞാണ് എത്തിയത്. ഈ സമയമത്രയും എംഎൽഎ പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ഒരു ശ്രമവും നടത്താതെ അപകട സ്ഥലത്തിനു സമീപം കാറിൽ ഇരിക്കുകയായിരുന്നു എന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ആംബുലൻസ് എത്തി ശിവമൊഗ്ഗയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം രമേഷ് മരിച്ചിരുന്നു. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ തയാറാവാത്ത എംഎൽഎയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.