ചിക്കബെല്ലാപുര : കർണാടകയിൽ വീണ്ടും ലോക്ക് ഡൗണ്‍ വരുമോ? കോവിഡ് തടയാന്‍ കൂടുതല്‍ ശക്തമായ നിയമങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്ന കർണാടക റവന്യൂ മന്ത്രി ആർ അശോകയുടെ പ്രസ്താവന സംസ്ഥാനം വീണ്ടും ലോക് ഡൗണിലേക്കു പോകുന്നതിന്റെ സൂചനയായാണു വിലയിരുത്തുന്നത്.
കൊവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, രോഗം പടരുന്നത് തടയാൻ സംസ്ഥാന സർക്കാർ കർശനമായ നിയമങ്ങൾ നടപ്പാക്കാൻ പോകുകയാണ് എന്നാണ് മന്ത്രി ആർ.അശോക ഞായറാഴ്ച ചിക്കബെല്ലാപൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. “പശ്ചിമ ബംഗാളിൽ ഇതിനകം തന്നെ കടുത്ത നിയമങ്ങൾ നിലവിലുണ്ട്, ലോക്ക്ഡൗൺ ആരംഭിച്ചു. ഡൽഹിയും നമ്മുടെ അയൽ സംസ്ഥാനമായ മഹാരാഷ്ട്രയും ഉൾപ്പെടെ കടുത്ത നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. നിലവിൽ നടപ്പിലാക്കുന്ന രാത്രി കർഫ്യൂ അവസാനിക്കുന്ന ജനുവരി 7 ന് മുമ്പ് കര്‍ശന നിയന്ത്രണം നടപ്പിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. “ജനുവരി 7 ഓടെ, നിലവില്‍ ഏർപ്പെടുത്തിയ രാത്രി കർഫ്യൂ അവസാനിക്കും. അതിനുമുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും കർശന നിയമങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. “സംസ്ഥാനത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. എന്ത് വിലകൊടുത്തും അതിനായി ശ്രമിക്കേണ്ടി വന്നേക്കാം. ജീവൻ രക്ഷിക്കാൻ ആശുപത്രികൾ, മരുന്നുകൾ, ഓക്സിജൻ പ്ലാന്റുകൾ മുതലായവ തയ്യാറാക്കുകയാണ്. എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്, അവർ അതിനായി പ്രവർത്തിക്കുകയാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സംസ്ഥാനത്ത് ഇന്നലെ 1187 ഉം ശനിയാഴ്ച 1,033ഉം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്ന് മാസം മുമ്പ് 2021 സെപ്തംബർ 9 ന് ആണ് ഇതിനു മുമ്പ് സംസ്ഥാനത്ത് അവസാനമായി 1,000ത്തില്‍ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.