മംഗളൂരു: ഓടിയെത്തിയ ട്രെയിനിനു മുന്നില്‍ നിന്ന് ആട്ടിന്‍ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിനടിയിൽപ്പെട്ട് രണ്ട് കാലുകളും നഷ്ടപ്പെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന ജോക്കട്ടെയിലെ ചേതൻ കുമാര്‍ (21) ആണ് മരിച്ചത്.
നാല് മാസം മുമ്പ് റെയിൽവേ ട്രാക്കിൽ ഒരു നായ്ക്കുട്ടി കളിക്കുന്നത് ചേതന്‍ കണ്ടു. ഈ സമയം തീവണ്ടി വരുന്ന ശബ്ദം കേട്ട ചേതന്‍ പാളത്തിലേക്ക് ഓടിക്കയറി നായക്കുട്ടിയെ രക്ഷിച്ചു. ഇതിനിടെ എത്തിയ ട്രെയിന്‍ ദേഹത്തു തട്ടി വീണ ചേതന്റെ രണ്ടു കാലുകളും ട്രെയിനിന് അടിയില്‍ പെട്ട് മുറിഞ്ഞു. സാരമായി പരിക്കേറ്റ ചേതനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ചേതന്‍ ഏതാനും ദിവസമായി ഭക്ഷണം കഴിക്കുന്നതു കുറഞ്ഞതിനെ തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു മരിച്ചത്. നിര്‍ധന കുടുംബാംഗമായ ചേതന്റെ ചികിത്സയ്ക്ക് നാട്ടുകാര്‍ പിരിവെടുത്താണ് പണം കണ്ടെത്തിയിരുന്നത്.