മംഗളൂരു . കോവിഡ് മൂന്നാം തരംഗം വന്നതോടെ കേരള അതിര്‍ത്തിയില്‍ കര്‍ണാടക വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കി. കേരളത്തിൽ നിന്നു കർണാടകയിലേക്കു വരുന്നതിന് 72 മണിക്കൂറിനകം ഉള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നേരത്തെ തന്നെ നിർബന്ധമാക്കിയിരുന്നു. എന്നാല്‍, പലപ്പോഴും പരിശോധന നടന്നിരുന്നില്ല. പുതിയ നിര്‍ദേശങ്ങളുടെ പരിശോധനയില്‍ തലപ്പാടിയില്‍ പരിശോധന കര്‍ശനമാക്കി.
പരിശോധന നടക്കുന്ന ചെക്പോസ്റ്റ് ഒഴിവാക്കി തൊട്ടടുത്ത പെട്രോൾ പമ്പു വഴി നിരവധി വാഹനങ്ങൾ അതിർത്തി കടന്നു കർണാടകയില്‍ എത്തിയിരുന്നു. ഈ വഴി പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചു. കേരളത്തിൽ നിന്നു വരുന്ന വാഹനങ്ങൾ അതിർത്തി എത്തുന്നതിനു തൊട്ടു മുമ്പ് ദേശീയപാതയിൽ നിന്നു കിഴക്കു മാറിയുള്ള ഇട റോഡിലൂടെ ചെക്പോസ്റ്റിന് എതിർ വശത്തു കൂടി കർണാടകത്തിൽ പ്രവേശിച്ചിരുന്ന റോഡിലും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് പരിശോധന ആരംഭിച്ചു.
72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് നിലവിൽ കർണാടകത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇതില്ലാതെ എത്തുന്ന അത്യാവശ്യ യാത്രക്കാർക്ക് അതിർത്തി ചെക്പോസ്റ്റിൽ ആർടിപിസിആർ പരിശോധനക്കു സ്രവം നൽകി യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇങ്ങിനെ എത്തുന്നവർ യാത്രയുടെ ഉദ്ദേശ്യം അധികൃതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രതിദിന യാത്രക്കാർ 2 ആഴ്ചയിൽ ഒരിക്കൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെക്കണം. സംസ്ഥാനാന്തര ബസ് സർവീസ് തുടരുന്നുണ്ട്. എന്നാൽ, യാത്രക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്താൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ബസ് ജീവനക്കാർക്കു നിർദേശം നൽകി. ജില്ലാ ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികളും നിയന്ത്രണങ്ങളും വിലയിരുത്തുകയും ചെയ്തു.