മംഗളൂരു : കോവിഡ് പോസിറ്റീവ് ആയാല്‍ പോലും അവധി നൽകാതെ ജോലി ചെയ്യിച്ച് റെയിൽവേയുടെ ക്രൂരത. ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കടക്കം രോഗം പടരാനും ഇതു കാരണമാകും. മംഗളൂരു ജംങ്ഷന് റെയില്‍വേ സ്റ്റേഷനിലാണ് കോവിഡ് പോസിറ്റീവ് ആയവരെയും ക്വാറന്റീനില്‍ അയക്കാതെ ജോലിക്ക് നിയോഗിക്കുന്നത്.
രോഗ ലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് പരിശോധിച്ച് കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചയാളെയാണ് ഇവിടെ ശനിയാഴ്ച രാത്രി സ്റ്റേഷനിൽ ഡപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ടായി ഡ്യൂട്ടിയില്‍ നിയോഗിച്ചത്. കോവിഡ് പോസിറ്റീവ് ആണെന്ന് അധികൃതരെ അറിയിച്ചിട്ടും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയില്ലെന്ന് പറയുന്നു. ഇയാൾക്കൊപ്പം പാനൽ സ്റ്റേഷന് മാസ്റ്റര്‍ ആയി ആയി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നയാൾക്ക് പിറ്റേന്ന് രാവിലെ പനി ആരംഭിച്ചിട്ടുമുണ്ട്. റെയിൽവേ സ്റ്റേഷൻ വഴി കടന്നു പോകുന്ന ട്രെയിനുകളിലെ ലോക്കോ പൈലറ്റിനും ഗാർഡിനും വേഗതാ നിയന്ത്രണം പോലുള്ള മുന്നറിയിപ്പ് നിർദേശങ്ങളടക്കം ഒപ്പിട്ടു സീല്‍ വെച്ച് നൽകുന്നത് ഡപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ടാണ്. കോവിഡ് ബാധിച്ചയാള്‍ ഇതു ചെയ്യുമ്പോള്‍ ഈ കടന്നു പോകുന്ന ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുമാര്‍ തുടങ്ങിയവരിലേക്കും രോഗം പടരാന്‍ സാധ്യത ഏറെയാണ്. ഇവര്‍ വഴി ട്രെയിന്‍ കടന്നു പോകുന്ന മറ്റു ഭാഗങ്ങളിലേക്കും പടരാം. കേരളത്തിലേക്കും കൊങ്കണ്‍ മേഖലിയലേക്കും ബെംഗളൂരു ഭാഗത്തേക്കുമെല്ലാം ട്രെയിന്‍ കടന്നു പോകുന്ന സ്റ്റേഷനാണു ജംങ്ഷന്. ഡപ്യൂട്ടി സ്റ്റേഷന് സൂപ്രണ്ടിന്റെ മുറിയിൽ ഒരു പാനല്‍ എസ്എം, 2 ട്രാഫിക് അസിസ്റ്റന്റുമാര്‍ എന്നിവരും ഡ്യൂട്ടിയില്‍ ഉണ്ടാവും.. ഇവര്‍ക്കും കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ട്. ഇവരെല്ലാവരും പ്ലാറ്റ്ഫോമിൽ അടക്കം കയറിയിറങ്ങുന്നവരുമാണ്. ഇതോടെ സ്റ്റേഷനിലെ മറ്റു ജീവനക്കാരിലേക്കും സ്റ്റേഷനിലെത്തുന്ന യാത്രക്കാരിലേക്കുമെല്ലാം പടര്‍ന്നേക്കാം. ശനിയാഴ്ച രാത്രി കോവിഡ് പോസിറ്റീവ് ആയ ആളായിരുന്നു ഡ്യൂട്ടിയിലെങ്കില് ഞായറാഴ്ച രാവിലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ട് പനിച്ചു വിറച്ച് ചൂടുകുപ്പായവും (സ്വെറ്റര്‍) ധരിച്ചാണ് ഡ്യൂട്ടിക്കെത്തിയത്. കഠിനമായ പനി ഉണ്ടായിട്ടും ഇദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കാനോ അവധി അനുവദിക്കാനോ തയാറാവാതെ ജോലിക്ക് നിയോഗിച്ചതാണെന്ന് പറയുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച ഒരു അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെയും പരിശോധന പോലും നടത്താതെ പനിയുടെ മരുന്നും കഴിച്ച് ജോലിയെടുക്കാന്‍ നിര്‍ദേശിച്ചതായി പറയുന്നു. പനി ബാധിച്ച ഈ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് മംഗളൂരു ജംങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ അധികൃതർക്ക് റിപ്പോർട്ടു ചെയ്തു. തുടര്‍ന്ന് മംഗളൂരു സെൻട്രലിലെ റെയിൽവേ ആശുപത്രിയിൽ ചെന്ന് ഡോക്ടറെ കാണാന്‍ നിര്‍ദേശം ലഭിച്ചു. ഇതനുസരിച്ച് ഡോക്ടറെ കണ്ടപ്പോള്‍ കോവിഡ് പരിശോധനക്ക് അയക്കാതെ മരുന്നു കഴിച്ച് ജോലി ചെയ്യാനായിരുന്നത്രെ നിര്‍ദേശം. പനി ബാധിച്ച് അവശ നിലയിലായിരുന്ന ഇയാൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ എത്തുമ്പോൾ 103.4 ഡിഗ്രി ഫാറൻഹീറ്റ് ആയിരുന്നു താപനില. ഈ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നിർദേശിച്ചതു പ്രകാരം ആർടിപിസിആർ പരിശോധന നടത്തി ഫലം വന്നപ്പോൾ കോവിഡ് പോസിറ്റീവ് ആയിരുന്നു.
പനി ബാധിച്ച് ചികിത്സ തേടിയ വനിതാ ട്രാഫിക് അസിറ്റന്റിനെ നെട്ടോട്ടമോടിക്കുകയാണ് റെയില്‍വേ ചെയ്തത്. പനി ബാധിച്ചതോടെ റെയിൽവേ അധികൃതരെ അറിയിക്കുകയും മംഗളൂരു സെന്‍ട്രലിലെ റെയിൽവേ ആശുപത്രിയിൽ എത്തുകയും ചെയ്തു. ഇവരെ കോവിഡ് പരിശോധന പോലും നടത്താതെ പാലക്കാട് റെയിൽവേ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണു ചെയ്തത്. പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് അയച്ചു.. ഫലം വന്നപ്പോൾ കോവിഡ് പോസിറ്റീവ് ആണ്. കോവിഡ് ബാധിച്ച ജീവനക്കാരി ട്രെയിനില്‍ മറ്റു യാത്രക്കാർക്കൊപ്പം പാലക്കാട് വരെ യാത്ര ചെയ്ത് രോഗ വ്യാപനത്തിന് വഴിയൊരുക്കുന്ന അവസ്ഥ ഉണ്ടാക്കിയത് മംഗളൂരുവിലെ റെയില്‍വേ ആശുപത്രിയില്‍ നിന്നാണ്. മംഗളൂരു ജംങ്ഷനിലെ മറ്റൊരു വനിതാ ട്രാഫിക് അസിസ്റ്റന്റ് ദിവസങ്ങളായി പനിയും കൊണ്ടാണു ജോലിക്കെത്തുന്നത്. ഇവർക്കും അവധി അനുവദിക്കുകയോ പരിശോധനക്ക് അയക്കുയോ ചെയ്തിട്ടില്ല. റെയില്‍വേ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡും കോവിഡ് ലക്ഷണങ്ങളും ഉണ്ടാകുമ്പോഴും അവരെ പരിശോധനക്കു പോലും അയക്കാതെ ഡ്യൂട്ടിക്കു നിയോഗിക്കുന്നതിലൂടെ രോഗ പകര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് മംഗളൂരു ജംങ്ഷനില്‍ റെയില്‍വേ അധിിികൃതര്.