മംഗളൂരു: പോലീസിനെ അക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതികളെ വെടിവെച്ചിട്ടു പിടികൂടി. കുപ്രസിദ്ധ ക്രിമിനല്‍ രാജ എന്ന രാഘവേന്ദ്ര വധക്കേസിലെ മറ്റ് പ്രതികളെ കണ്ടെത്താൻ കൊണ്ടുപോയ രണ്ട് പ്രതികളാണ് മുൽക്കി ഗ്ലോബല്‍ ഹെറിറ്റേഡ് ലേഔട്ടിന് സമീപം പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. കേസിലെ പ്രതികളായ അർജുൻ മൂടുഷെഡ്ഡെ, ബിൻദാസ് മനോജ് എന്ന മനോജ് എന്നിവരുടെ കാലിലാണ് പോലീസ് വെടിയുതിർത്തത്. പ്രതികളുടെ അക്രമത്തില്‍ മൂന്ന് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സബ് ഇൻസ്പെക്ടർ രാജേന്ദ്ര, അസിസ്റ്റന്റ് ഹെഡ് കോൺസ്റ്റബിൾ സുധീർ പൂജാരി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഡേവിഡ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ പ്രതികളെയും പോലീസുകാരെയും മുക്ക ശ്രീനിവാസ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികള്‍ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ സിസിബി ഇന്‍സ്പെക്ടര്‍ മഹേഷ് പ്രസാദാണ് വെടിയുതിര്‍ത്തത്. ഒരു റൗണ്ട ആകാശത്തേക്കും രണ്ട് റൗണ്ട് പ്രതികളുടെ കാലിനും വെടിവെക്കുകയായിരുന്നു.