ബെംഗളൂരു : അമിത വാടക ആവശ്യപ്പെടുകയും അത് കിട്ടാത്തതിനാൽ കോവിഡ് രോഗിയുടെ മൃതദേഹം വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായി. ഡ്രൈവർ ശരത് ഗൗഡയാണ് അറസ്റ്റിൽ ആയത്. ഇയാളുടെ രണ്ട് ആംബുലൻസുകളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ബംഗളുരുവിലെ സ്വകാര്യ ആശുപ്രതിയിൽ കോവിഡ് ബാധിച്ച് മരിച്ച അനുജ് സിങ് എന്ന ആളുടെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കാൻ ആംബുലൻസ് വാടകയായി 18,000 രൂപ അനുജിന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. 3000 രൂപ അവർ നൽകി. ബാക്കി കിട്ടാതിരുന്നപ്പോൾ ശരത്തും സഹായി നാഗേഷും ചേർന്ന് മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ആശുപ്രതിയിൽനിന്ന് 19 കിലോമീറ്റർ അകലെയുള്ള ഹെബ്ബാൾ ശ്മശാനത്തിലേക്കു മൃതദേഹം കൊണ്ടു പോകാനാണ് 18,000 രൂപ ആവശ്യപ്പെട്ടത്. കോവിഡ് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യ 10 കിലോമീറ്ററിന് 1500 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 120 രൂപയുമാണു സർക്കാർ നിശ്ചയിച്ച നിരക്ക്.
.
.