മംഗളൂരു: പതിറ്റാണ്ടുകള്‍ നീണ്ട മുറവിളിക്കും പ്രഖ്യാപനങ്ങള്‍ക്കും ഒടുവില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ പ്ലാറ്റ്പ്ലാറ്റ്ഫോം യാഥാര്‍ഥ്യമാകുന്നു. ഇതോടെ, റെയില്‍വേ സ്റ്റേഷന് തൊട്ട് പുറത്ത് ട്രെയിനുകള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്ന അവസ്ഥയ്ക്കും അവസാനമാകും. പുതിയ പ്ലാറ്റ്ഫോമിന്റെ നിർമാണം അന്തിമ ഘട്ടത്തിലെത്തിലാണ്. പ്ലാറ്റ്ഫോമിന്റെയും ട്രാക്കുകളുടെയും നിർമാണം പൂർത്തിയായി. ട്രാക്കുകളുടെ വൈദ്യുതീകരണം ദിവസങ്ങള്‍ക്കകം പൂർത്തിയാകും. ഇതും പൂര്‍ത്തിയാക്കി പരിശോധനകള്‍ നടത്തി തുറന്നു കൊടുക്കാനാണു ശ്രമം. ഇത് തുറക്കുന്നതോടെ സെന്ന്ട്രല് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ്ഫോമുകള് കൂടി നിലവില്‍ വരും.
ഇവിടെ സ്ഥിരതാമസമാക്കിയ മലയാളികൾക്ക് പുറമേ വിവിധ ആവശ്യങ്ങൾക്കായി നിത്യേന പതിനായിരക്കണക്കിന് മലയാളികൾ വന്നു പോകുന്ന നഗരമാണ് മംഗളൂരു. ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം, വാണിജ്യം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഇവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ട്രെയിനുകൾ റെയിൽവേ സ്റ്റേഷന് പുറത്ത് പിടിച്ചിട്ടു വൈകുന്നത്. ചിലപ്പോൾ മണിക്കൂറുകളോളം ഇത്തരത്തിൽ റെയിൽവേ സ്റ്റേഷന് പുറത്ത് കുടുങ്ങാറുണ്ട്. ആവശ്യത്തിനു പ്ലാറ്റ്ഫോം ഇല്ലാത്തതിനാൽ ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് ഇതിനു വഴിയൊരുക്കുന്നത്.
നിലവിൽ ഒരു ബേ ലൈനും 3 പ്ലാറ്റുഫോമുകളുമാണ് ഉള്ളത്. പുതിയതിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പ്ലാറ്റ്ഫോമുകളുടെ എണ്ണം അഞ്ചാകും. ഇതോടെ, ട്രെയിനകൾ മണിക്കൂറുകൾ റെയിൽവേ സ്റ്റേഷനു പുറത്ത് പിടിച്ചിടുന്ന അവസ്ഥയ്ക്ക് പരിഹാരമാകും. ഒപ്പം കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കാനും സാധിക്കും.