ബംഗളൂരു: വയനാട്ടില്‍ കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത്. വയനാട്ടില്‍ കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് എതിരെയാണ് കര്‍ണാടകത്തിലെ ബിജെപി രംഗത്ത് എത്തിയത്. കന്നഡ നികുതിദായകരുടെ പണം രാഹുൽ ഗാന്ധിയുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ആർ.അശോക് ചൊവ്വാഴ്ച പറഞ്ഞു.
"മിസ്റ്റർ വനംമന്ത്രി ഈശ്വർ ഖന്ദ്രേ, കർണാടക സംസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സ്വത്താണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കര്‍ണാടകത്തിലെ ജനങ്ങളുടെ നികുതിപ്പണം രാഹുൽ ഗാന്ധിയുടെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും താല്പര്യം പോലെ ഉപയോഗിക്കാമെന്നാണോ കരുതുന്നത്? "മിസ്റ്റർ. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇത് കർണാടകയിലെ ജനങ്ങളുടെ നികുതിപ്പണമാണെന്ന് ഹൈക്കമാൻഡിനോടു ധൈര്യപൂര്‍വം പറയാന്‍ നിങ്ങളുടെ മന്ത്രിമാർക്ക് കഴിവില്ലേ? ആര്.അശോക് ചോദിച്ചു.
എന്തുകൊണ്ടാണ് കർണാടക സർക്കാർ കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് എംപിയുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നതെന്ന് ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി സോഷ്യൽ മീഡിയയിൽ കുറിച്ചു. കോൺഗ്രസ് യജമാനന്മാരുടെ ബലിപീഠത്തിൽ കർണാടകയുടെ താൽപ്പര്യങ്ങളെ വീണ്ടും വീണ്ടും വഞ്ചിച്ചുവെന്നും സി.ടി.രവി കുറ്റപ്പെടുത്തി. വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ മരിച്ച അജീഷിൻ്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കർണാടക വനം മന്ത്രി ബി.ഈശ്വർ ഖണ്ഡ്രെ പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നതെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്ന് പിടികൂടിബന്ദിപ്പൂര് ടൈഗര്‍ റസര്വില് വിട്ടയച്ച 'മഖ്ന' എന്ന ആനയാണ് വയനാട്ടില്‍ ആളെ കൊന്നത്.