തിരുവനന്തപുരം : നയതന്ത്ര ബാഗേജിലല്ല തിരുവനന്തപുരം സ്വർണക്കടത്ത് നടന്നത് എന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാദത്തിനടക്കം തിരിച്ചടിയായി അന്വേഷണം നയതന്ത്ര ഉദ്യോഗസ്ഥരിലേക്ക്. വിവാദമായ തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസൽ ജനറലിനെയും അറ്റാഷെയും പ്രതി ചേർക്കുന്നു. ഇതിനായി കസ്റ്റംസ് സമർപ്പിച്ച് അപേക്ഷയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുകൂല തീരുമാനമെടുത്തു. നയതന്ത്ര ബാഗേജ് എന്ന വ്യാജേന സ്വപ്ന സുരേഷും സംഘവും സ്വർണം കടത്തി എന്നായിരുന്നു കേന്ദ്രമന്ത്രിയടക്കം ഇതു വരെ പറഞ്ഞിരുന്നത്. എന്നാൽ, സംശയമുന നീണ്ട നയതന്ത്ര ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയതോടെ സ്വർണക്കടത്തിനു നയതന്ത്ര പരിരക്ഷ ലഭിച്ചിരുന്നു എന്നാണു വ്യക്തമാകുന്നത്. സർക്കാർ അനുമതി ലഭിച്ച സാഹചര്യത്തിൽ കോൺസൽ ജനറലിനും അറ്റാഷയ്ക്കും കസ്റ്റംസ് നോട്ടീസ് നൽകും. ഇതിന് ഇവർ നൽകുന്ന മറുപടി എന്തു തന്നെ ആയാലും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ പ്രതി ചേർത്ത് മുന്നോട്ടു പോകാനാണു കസ്റ്റംസ് തീരുമാനം.
തിരഞ്ഞെടുപ്പു വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെയടക്കം ആരോപണങ്ങളും അന്വേഷണ നീക്കവുമെല്ലാം ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇതെല്ലാം നിലച്ചിരിക്കുകയാണ്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ സഹായിച്ച കോൺസൽ ജനറൽ, അറ്റാഷ തുടങ്ങിയവർക്കെതിരെ നടപടിയെടുക്കാൻ തയാറാവാത്തത് സിപിഎം ആയുധമാക്കുകയും ചെയ്തിരുന്നു.
.