മഞ്ചേശ്വരം : മംഗളുരുവിൽ നി്ന്ന് ട്രെയിനിൽ കേരളത്തിലേക്കു ട്രെയിനിൽ കടത്തിയ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. 12,135 രൂപ വില മദ്യമാണ് റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് മംഗളൂരുവിൽ നിന്നു ചെന്നൈയിലേക്കു പുറപ്പെട്ട ്ര്രപത്യേക ചെന്നൈ മെയിൽ ട്രെയിനിന്റെ ഡിഎൽ-2 കോച്ചിലാണ് മദ്യം കണ്ടെത്തിയത്. പ്ലാസ്മിക് സഞ്ചിയിലാക്കി സീറ്റിനടിയിൽ ഒളിപ്പിച്ചാണു കടത്തിയത്. കടത്തിയ ആളെ കണ്ടെത്താനായില്ല.
ട്രെയിൻ മഞ്ചേശ്വരം സ്റ്റേഷനു സമീപം എത്തിയപ്പോഴാണ് സീറ്റിനടിയിലെ പായ്ക് ട്രെയിനിൽ പരിശോധന നടത്തുകയായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. ഇതിന്റെ ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇത് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറക്കി പരിശോധിക്കുകയായിരുന്നു. 750 മില്ലി ലിറ്റർ വീതമുള്ള 34 കുപ്പി വിസ്കി, 180 മില്ലി ലിറ്റർ വീതമുള്ള 20 പാക്കറ്റ് വിസ്കി, 90 മില്ലീ ലിറ്റർ വീതമുള്ള 31 പാക്കറ്റ് വിസ്കി എന്നിവയാണ് പിടികൂടിയത്.
റെയിൽവേ പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മനോജ് കുമാറിന്റെ നിർദേശ പ്രകാരം മംഗളൂരു സെൻടൽ ആർപിഎഫ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ മേൽനോട്ടത്തിൽ എസ്ഐ എൻ.കെ ശശി, കോൺബിൾമാരായ എം.രാജീവൻ, വി വി ശശിധരൻ, വീണഗണേഷ് എന്നിവരാണു പരിശോധന നടത്തിയത്. പിടികൂടിയ മദ്യം കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർക്കു കൈമാറി.