കോഴിക്കോട്: ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ രംഗത്ത്. മുന്‍ സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മയില്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന എം കോം നജീബ്, ജലീല്‍ പുനലൂര്‍ എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഐഎന്‍എല്ലിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയ കെ.പി.ഇസ്മയില്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്നു. സ്വന്തം നാട്ടില്‍ നടന്ന എല്‍ഡിഎഫ് പരിപാടിയില്‍ പാര്‍ട്ടിയെ അറിയിക്കാതെ പങ്കെടുത്തു എന്നാരോപിച്ചാണ് ഇദ്ദേഹത്തെ കാസിം ഇരിക്കൂര്‍ സംഘം ചരടു വലിച്ച് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്.
പാര്‍ട്ടിക്ക് അകത്ത് നേരത്തെ തന്നെ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനും കൂട്ടര്‍ക്കുമെതിരെ ഇസ്മയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പകപോക്കലാണുസ്വന്തം മുന്നണിയായ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറത്താക്കിയതിനു പിന്നിലെ കാരണമെന്നും നേരത്തെ തന്നെ ചര്‍ച്ചയുണ്ട്. പിഎസ് സി അംഗത്തെ നിയമിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോഴ വാങ്ങി എന്നതടക്കമുള്ള ആരോപണം പുകയുന്നതിനിടെയാണ് മുന്‍ നേതാക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയത്.
ഐഎൻഎല്ലിന് ലഭിച്ച മന്ത്രിസ്ഥാനത്തെ കാസിം ഇരിക്കൂര്‍ ദുരുപയോഗം ചെയ്യുന്നത് എൽ.ഡി.എഫ് നേതൃത്വം ഗൗരവമായി കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. സർക്കാർ അധികാരമേറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ അദാനിയുടെ റീജിണൽ ഓഫീസിൽ കാസിം സന്ദർശനം നടത്തിയത് സർക്കാരിനും മുന്നണിക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ നിയമനവും കച്ചവടവത്ക്കരിച്ചു. 200ൽ പരം ആളുകൾക്കാണ് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബോർഡ് ചെയർമാൻ ഡയറക്ടർ ബോർഡ് മെമ്പർ സ്ഥാനങ്ങൾ വാഗ്ദാനവുമായി വൻ സ്രാവുകളെയാണ് വല വീശിയിരിക്കുന്നത്. ജനറല്‍ സെക്രട്ടറി തിങ്കളാഴ്ചകളിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും വെള്ളിയാഴ്ച്ച തിരിച്ചും വിമാനത്തിലാണ് യാത്ര. ദിവസം പതിനായിരങ്ങൾ വാടകയുള്ള തിരുവനന്തപുരം മസ്കത്ത് ഹോട്ടലിലാണ് താമസം. ഇതിനുള്ള സാമ്പത്തികത്തിന്റെ ഉടവിടം അന്വേഷിക്കണം. തുറമുഖ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പിനാണ് കളമൊരുങ്ങുന്നത്. എല്ലാ പ്രോട്ടോക്കോളുകളും കാറ്റിൽ പറത്തി മന്ത്രിക്കൊപ്പം ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന കാസിം ഇരിക്കുർ മന്ത്രിയെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തിയാക്കി പലപ്പോഴും സൂപ്പർ മന്ത്രി ചമയുകയാണ്. കാസർഗോഡ് ഔദ്യോഗിക പരിപാടിയുടെ നയ വിശദീകരണം കാസിം ഇരിക്കൂര്‍ നടത്തിയ സംഭവം ഏറെ ഗൗരവമേറിയതാണ്. വിവാദമായ PSC കോഴയും ഇദ്ദേഹത്തിന്റെ അപ്രമാദിത്വത്തിൻറെ സംഭാവനയാണ്. 15ഓളം പേരെ ഇൻറർവ്യൂ ചെയ്തതെന്നാണു പറയുന്നത്. ആര് എവിടെ എപ്പോൾ ആരെയാണ് ഇൻറർവ്യൂ ചെയ്തതെന്ന് വ്യക്തമാക്കാൻ കാസിം ഇരിക്കൂറിനെ വെല്ലുവിളിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൻറെ മറവിൽ നടത്തിയ ഫണ്ട് ശേഖരണത്തിന് കണക്കോ രേഖയോ ഇല്ല. കോടികളാണ് ഇലക്ഷൻ ഫണ്ടെന്ന പേരിൽ പിരിച്ചെടുത്തത്. ജീവിതത്തിൽ ആദ്യമായി ജനപ്രതിനിധിയായ മന്ത്രിയുടെ നടപടികൾ എല്‍ഡിഎഫിന് ബാധ്യതയായി മാറുകയാണ്. എല്‍ഡിഎഫോ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോ അറിയാതെ, ടി.പി.രാമകൃഷ്ണനെതിരെ പേരാമ്പ്രയിൽ മത്സരിച്ച ലീഗ് സ്ഥാനാർത്തിക്കൊപ്പമുള്ള മന്ത്രിയുടെ താമരശേരി രൂപതാ സന്ദർശനം ധിക്കാരവും നന്ദികേടുമാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നരിക്കുനിയിലും തിക്കോടിയിലും ലീഗ് പ്രവർത്തകരുടെ ആഡംബര സത്കാരത്തിൽ പങ്കെടുത്ത മന്ത്രിയുടെ നടപടി മാപ്പർഹിക്കാത്തതാണ്. മന്ത്രിക്കും ലീഗിനും ഇടയിലെ അന്തർധാര ഇപ്പോഴും സജീവമാണെന്ന് ഇത് തെളിയിക്കുന്നു. ലിഗിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മന്ത്രി മുസ്ലിം ലിഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമുമായി 2016 മുതൽ നിരന്തര ചർച്ചയിലാണ്. ദശാബ്ദങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു നിന്ന കാസിം ഇരിക്കുവിൻ മൂന്നു വർഷം മുമ്പുള്ള മടങ്ങി വരവാണ് പാർട്ടിയെ ഇന്നത്തെ ദുർഗതിയിൽ എത്തിച്ചത് പ്രതിസന്ധിയുടെ നൂൽപ്പാലത്തിലൂടെ കടന്നുപോയ കാൽ നൂറ്റാണ്ട് പാർട്ടിക്ക് ത്യാഗോജ്ജല നേത്യത്വം നൽകിയ ഡസനിലധികം നേതാക്കളെയാണ് കാസിം - ദേവർ കോവില്‍ ടിം പുറത്താക്കിയത്.- മുന്‍ നേതാക്കള്‍ ആരോപിച്ചു.