മംഗളൂരു : മംഗളൂരു സർവകലാശാലയിലെ ഡിഗ്രി കോളജ് പ്രൊഫസര്‍മാരുടെ ഔദ്യോഗിക ടെലിഗ്രാം ഗ്രൂപ്പിൽ അശ്ലീല വീഡിയോ. സംഭവം സംബന്ധിച്ച് സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ അന്വേഷണത്തിന് ഒരുങ്ങുകയാണ് സര്‍വകലാശാല.
കുടക്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ഡിഗ്രി കോളേജുകളിലെ ആയിരത്തിലധികം അധ്യാപകരും അധ്യാപികമാരുമാണ് ഈ ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾ. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പങ്കുവയ്ക്കുന്നതിനായി സർവകലാശാല തന്നെയാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്.
ജൂലൈ 7 ബുധനാഴ്ച ഉച്ചയ്ക്ക് കുടക് ജില്ലയിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് പ്രൊഫസറാണ് ഗ്രൂപ്പിൽ ഒരു അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തത്. പിന്നാലെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ ഗൗരവത്തിലെടുത്ത സർവകലാശാല, വ്യക്തത ആവശ്യപ്പെട്ട് ബന്ധപ്പെട്ട പ്രൊഫസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വീഡിയോ അബദ്ധത്തില്‍ അപ്ലോഡു ചെയ്തതാണോ അതല്ല അബദ്ധത്തില്‍ സംഭവിച്ചതാണോ എന്നു പരിശോധിക്കും. സൈബർ വിദഗ്ധരിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കുമെന്നും യൂണിവേഴ്സിറ്റി രജിസ്ട്രാർ (പരീക്ഷ) പ്രൊഫ. പി.എൽ.ധർമ്മ പറഞ്ഞു.