തലപ്പാടി : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തി കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയ നടപടി കേരളത്തിൽ രോഗ സ്ഥിരീകരണ നിരക്ക് കുറയുന്നതു വരെ തുടരുമെന്ന് ക്രമസമാധാന ചുമതലയുള്ള കർണാടക എഡിജിപി സി.എച്ച്. പ്രതാപ് റെഡ്ഡി പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലയുടെ കാസർകോട് അതിർത്തി പാതകളിൽ ഏർപ്പെടുത്തിയ പരിശോധനാ സംവിധാനം നേരിട്ടു സന്ദർശിച്ച് വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
'ആളുകളെ ബുദ്ധിമുട്ടിക്കലല്ല, അനാവശ്യ യാത്രക്കാരെ ഒഴിവാക്കലാണ് നടപടികൾ കൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാർഥികൾ, രോഗികൾ തുടങ്ങിയവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മതിയായ രേഖകൾ സഹിതം അതിർത്തിയിൽ പരിശോധന നടത്തുന്നവരെ ഇക്കാര്യം ബോധ്യപ്പെടുത്തിയാൽ യാത്രാനുമതി നൽകും. മറ്റെല്ലാവരും ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം.'- അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മീഷണർ ഡോ. കെ.വി.രാജേന്ദ്ര, മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ, ജില്ലാ പൊലീസ് മേധാവി ഋഷികേശ് സൊണാവനെ, മംഗളൂരു സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ ഹരിറാം ശങ്കർ, ദിനേഷ് കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.