മംഗളൂരു : മുൻ എംഎൽഎയുടെ മകന്റെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന. കവിയും ഉള്ളാൾ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ബി.എം.ഇദിനബ്ബയുടെ മകൻ ബി.എം.ബാഷയുടെ ഉള്ളാൾ മാസ്തിക്കട്ടെയിലെ വീട്ടിലാണ് ഇന്നലെ എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ബാഷയുടെ കുടുംബത്തിൽ ചിലർക്ക് ഐഎസ് ബന്ധമുണ്ടെന്ന സൂചനയെ തുടർന്നാണു പരിശോധന നടത്തിയത് എന്നാണ് അറിയുന്നത്.
ബാഷയുടെ അടുത്ത ബന്ധുവായ അജ്മല, ഭർത്താവ് തൃക്കരിപ്പൂർ പടന്നയിലെ ഷിയാസ്, ഇവരുടെ ഒന്നര വയസുള്ള മകൻ എന്നിവർ 2016ൽ സിറിയയിലെത്തി ഐഎസിൽ ചേർന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ അടക്കമുള്ളവരെ ഐഎൻഐ നിരീക്ഷിച്ചു വരികയാണ്. ഇതിനിടെയാണ് കുടുംബത്തിൽ മറ്റു ചിലരെ കൂടി സംശയത്തിലാക്കുന്ന സൂചന എൻഐഎക്ക് ലഭിച്ചത്. കുടുംബത്തിൽ ചിലർ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തതായും ജമ്മു കശ്മീരിലെ തീവ്രവാദ ബന്ധമുള്ള യുവാവുമായി ഫോണിൽ ബന്ധപ്പെട്ടതായും എൻഐഎ കണ്ടെത്തിയതായാണ് അറിയുന്നത്.
തുടർന്നാണു കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി ഉള്ളാൾ മാസ്തിക്കട്ടെയിലെ വീട്ടിൽ പരിശോധന നടത്തിയത്. എൻഐഎ ഡയരക്ടർ ഉമയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ നിന്നെത്തിയ 25 പേരടങ്ങുന്ന എൻഐഎ സംഘമാണു പരിശോധന നടത്തിയത്.