മംഗളൂരു : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ദക്ഷിണേന്ത്യൻ പ്രചാരണ ചുമതല വഹിക്കുന്നയാളെന്നു കരുതുന്ന ഉത്തര കന്നഡ ഭട്കൽ സ്വദേശി അറസ്റ്റിലായി. ഭട്കലിലെ സുഫ്രി ജവ്ഹർ ദമൂദിയെയാണ് ഇന്നലെ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) കർണാടക പൊലീസും ചേർന്ന് അറസ്റ്റു ചെയ്തത്. വിവിധ സമൂഹ മാധ്യമങ്ങളിൽ നിരവധി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഐഎസിലേക്ക് ആളുകളെ ചേർക്കുകയും ചെയ്യുന്നയാളാണ് അറസ്റ്റിലായത്.
2016ൽ അറസ്റ്റിലായി നിലവിൽ തടവിൽ കഴിയുന്ന ഐഎസ് തീവ്രവാദി അദ്നാൻ ഹസ്സൻ ദമൂദിയുടെ സഹോദരനാണ് ഇന്നലെ അറസ്റ്റിലായ സുഫ്രി. അഫ്ഗാൻ-പാക് മേഖലയിലെ ഐഎസ് കേന്ദ്രങ്ങളുടെ നിർദേശ പ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഇയാളിൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. കേരള ഐഎസ് മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ മലപ്പുറത്തെ മുഹമ്മദ് അമീൻ (അബു യഹിയ) എന്നയാളുമായി സുഫ്രി അടുത്ത ബന്ധം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ഇയാളിലേക്ക് എത്തിയത്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
മംഗളൂരു, ബെംഗളൂരു, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ബുധനാഴ്ച പരിശോധന നടത്തി 4 പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭട്കലിൽ ഇന്നലെ ഒരാൾ കൂടി അറസ്റ്റിലായത്. ബുധനാഴ്ച മംഗളൂരുവിൽ അറസ്റ്റിലായയാളുടെ സഹോദര ഭാര്യ നിലവിൽ എൻഐഎ നിരീക്ഷണത്തിലുമാണ്.