മംഗളൂരു : വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുമായി എത്തിയ 6 മലയാളികൾ അടക്കം 7 പേരെ തലപ്പാടി അതിർത്തിയിൽ പൊലീസ് അറസ്റ്റു ചെയ്തു. 3 യുവതികൾക്ക് എതിരെ കേസെടുത്തിട്ടുമുണ്ട്. കാസർകോട് മഞ്ചേശ്വരത്തെ അബൂബക്കർ(28), ചെങ്കള ആലംപാടി തൈവളപ്പിൽ അബ്ദുൾ തമിം(19), പടന്നക്കടപ്പുറം ടി.കെ.എം. ഹൗസിൽ ഇസ്മയിൽ(48), ചെറുവത്തൂർ കൈതക്കാട് ഹസീന മൻസിലിൽ ഹസീൻ(31), ബന്ധു കൈതക്കാട് ഹസീന മൻസിലിൽ ഹാദി(25), ചെറുവത്തൂർ ബദർ മസ്ജിദിനടുത്ത എ.എം.കബീർ(24), മംഗളൂരു പടീലിലെ മുഹമ്മദ് ഷരീഫ്(34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കാസർകോട് ഉപ്പള കയ്യാറിലെ മുനിഷ മൻസിലിൽ ഫാത്തിമത്തുൽ മുബീന(20), ഉപ്പള പാതോടി ദാറുലയിലെ ഷഹനാ ഷംസീറ ബീഗം(20), ചെറുവത്തൂർ കൈതക്കാട് ഹസീന മൻസിലിൽ റംഷീദ(33) എന്നിവർക്ക് എതിരെയാണു കേസെടുത്തത്. നേരത്തെ നടത്തിയ ആർടിപിസിആർ പരിശോധനാ റിപ്പോർട്ടിൽ തീയതി തിരുത്തിയും മറ്റുള്ളവരുടെ ആർടിപിസിആർ റിപ്പോർട്ടിൽ പേരു മാറ്റിയും മറ്റും എത്തിയവരാണു പിടിയിലായത്. 2 ദിവസങ്ങളിൽ 4 കേസുകളിലായാണ് 10 പേരെയും പ്രതി ചേർത്തത്. ദക്ഷിണ കന്നഡ-കാസർകോട് അതിർത്തിയിൽ 17 ചെക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന നടത്തുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ.ശശികുമാർ, ഡിസിപിമാരായ ഹരിറാം ശങ്കർ, ബി.പി.ദിനേഷ് കുമാർ എന്നിവർ അറിയിച്ചു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേരളത്തിൽ നിന്നു കർണാടകത്തിലേക്കു വരുന്നവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതിർത്തിയിൽ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ചേർന്ന് ആർടിപിസിആർ സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമാണ് ആളുകളെ സംസ്ഥാനത്തേക്കു കടത്തി വിടുന്നത്. വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുകളുമായി ആളുകൾ എത്തുന്ന കാര്യം കാസർകോട് ജില്ലാ ഭരണകൂടെത്തെ അറിയിക്കും.- പൊലീസ് കമ്മീഷണർ വ്യക്തമാക്കി.