വിജയാപുര : വടക്കൻ കർണാടകത്തിൽ ആശങ്ക ഉയർത്തി വീണ്ടും ഭൂചലനം. വടക്കൻ കർണാടകത്തിലെ വിജയാപുരയിലാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തുടർച്ചയായി ഭൂചലനം ഉണ്ടായത്.
തിങ്കളാഴ്ച ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 1.5 തീവ്രവയാണു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഇത് 2.6 ആയിരുന്നു. രണ്ടു ഭൂചലനങ്ങളും താരതമ്യേന ശക്തി കുറഞ്ഞതായതിനാൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉണ്ടായതടക്കം കഴിഞ്ഞ 3 ആഴ്ചകൾക്കിടയിൽ വടക്കൻ കർണാടകത്തിൽ 9 തവണയാണ് ഭൂചലനം ഉണ്ടായത്. ഇതിൽ 4 തവണ കലബുറഗി ജില്ലയിലായിരുന്നു. ഇതോടെ ഭൂചലനമുണ്ടായ പ്രദേശങ്ങളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിക്കുന്ന സ്ഥിതിയുമുണ്ട്. തുടർച്ചയായ ഭൂചലനം കണക്കിലെടുത്ത് ദുരന്ത നിവാരണ കേന്ദ്രത്തിന്റെ നിർദേശ പ്രകാരം സർക്കാരും താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങൾ തയാറാക്കുകയാണ്. ഭൂചലനമുണ്ടായ വിജയാപുരയിൽ കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം വിദഗ്ദ്ധ സംഘം കഴിഞ്ഞ ദിവസം സന്ദർശിനം നടത്തിയിരുന്നു. അടുത്ത മാസം 8, 9 തിയതികളിലായി മറ്റൊരു സംഘം കൂടി വിജയാപുര, കലബുറഗി മേഖലകളിൽ സന്ദർശനം നടത്തും. ഭൗമശാസത്ര പഠനവുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരാണ് സംഘത്തിൽ ഉണ്ടാവുക.