മംഗളൂരു : മംഗളൂരു-കാസര്‍കോട് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കില്ല. കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ (കളക്ടര്‍) ഡോ. കെ.വി.രാജേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്കു ശേഷം വീണ്ടും സ്ഥിതി വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ ഇനി തീരുമാനം ഉണ്ടാകൂ. കേരളത്തിൽ 10 മുതൽ 14 ശതമാനം വരെയാണ് കൊറോണ പോസിറ്റിവിറ്റി നിരക്ക്. കാസർകോട് സ്ഥിതി അൽപ്പം മെച്ചമാണ്. ദക്ഷിണ കന്നഡയുടെ പോസിറ്റിവിറ്റി നിരക്ക് 0.4 മുതൽ 0.45 ശതമാനം വരെയാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണ കന്നഡയില്‍ വ്യാപനം ഉണ്ടാകുന്നതു തടയാനാണു നടപടി എന്നാണ് അധികൃതര്‍ പറയുന്നത്. കേരളത്തില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തിൽ താഴ്ന്നാല്‍ മാത്രമേ കേരളത്തിലേക്കുള്ള അന്തർ സംസ്ഥാന ബസുകൾ ആരംഭിക്കൂവെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ. കോ.വി.രാജേന്ദ്രപറഞ്ഞു.
അന്തര്‍ സംസ്ഥാന ബസുകള്‍ നവംബര്‍ 1 മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ നേരത്തെ ആലോചന നടന്നിരുന്നു. നവംബര്‍ 1ന് സര്‍വീസ് പുനരാരംഭിക്കുമെന്ന് കേരള കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തതാണ്. ഇതിനു പിന്നാലെയാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
കർണാടകയിലെ പ്രൈമറി മുതല്‍ സ്കൂളുകളിലും കോളജികളിലും ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 2000-ത്തിലധികം വിദ്യാര്‍ഥികള്‍ പോയി വരുന്നവരുണ്ട് എന്നാണു കണക്കാക്കുന്നത്. ഇവര്‍ കർണാടകയിൽ പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഓഫ് ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ഇത് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുകയാണ്. കർണാടകയിലേക്ക് ബസുകൾ ഓടിക്കാൻ തയ്യാറാണെന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ പറയുന്നു. എന്നാൽ ബസുകൾ കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിനാൽ ഇപ്പോൾ തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക ബസുകളും മംഗളൂരുവില്‍ നിന്നു തലപ്പാടി വരെ മാത്രമേ ഓടുന്നുള്ളൂ.