ബെംഗളൂരു: കർണാടകയിൽ കൊറോണ വൈറസിന്റെ മൂന്നാം തരംഗം എത്തിയതായി കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.4 ശതമാനത്തിൽ നിന്ന് 1.6 ശതമാനമായി ഉയർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആറുമാസമായി 0.1 ശതമാനം കേസുകൾ പോലും ഉണ്ടായിരുന്നില്ല. ഒറ്റ ദിവസം കൊണ്ട് ഇത് 1.6 ശതമാനമായി ഉയർന്നു. നിങ്ങള്‍ എന്ത് ചിന്തിക്കുന്നു? ഇതൊരു മൂന്നാം തരംഗമല്ലേ? - മന്ത്രി ചോദിച്ചു.
വിവിധ ജില്ലകളില്‍ നിന്ന് ആയിരക്കണണക്കിന് ആളുകളെ എത്തിച്ച് ബെംഗളൂരുവില്‍ പദയാത്ര നടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പദയാത്ര അണുബാധ പടരാൻ കാരണമായാൽ അതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കേണ്ടിവരും-മന്ത്രി മുന്നറിയിപ്പ് നൽകി.
കോവിഡ് നിയന്ത്രണത്തിന് ബെംഗളൂരുവിന് പ്രത്യേക ചട്ടങ്ങൾ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. "ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ബംഗളൂരു പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായിരുന്നു. മൂന്നാം തരംഗത്തിലും ഇത് ഒരു പ്രഭവകേന്ദ്രമാകുമെന്ന് കരുതേണ്ടിയിരിക്കുന്നു. കൊവിഡ് കേസുകൾ അനുദിനം വർധിച്ചു വരികയാണ്. മൊത്തം കേസുകളിൽ 90 ശതമാനവും ബെംഗളൂരുവിലാണ്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തും. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ സൃഷ്ടിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കും. ഒമിക്രോൺ ലോകമെമ്പാടും അതിവേഗം വ്യാപിക്കുന്നു. ഇന്ത്യയിലും പുതുവർഷം മുതൽ എല്ലാ നഗരങ്ങളിലും ഇത് വ്യാപിക്കാൻ തുടങ്ങി. മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാപനം പൂർണമായി തടയാൻ കഴിയില്ല, പക്ഷേ തീർച്ചയായും ഒരു പരിധി വരെ തടയാൻ കഴിയും. തടയാനുള്ള നടപടികളാണ് ഞങ്ങൾ ശ്രമിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ നിന്നും ട്രെയിനുകളിലും ബസുകളിലും സംസ്ഥാനത്തേക്ക് വരുന്ന ആളുകൾക്ക് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളിലും തീരുമാനമുണ്ടാകും.- മന്ത്രി പറഞ്ഞു.