ബെളഗാവി: വാക്സിന് എടുത്ത മൂന്ന് കുട്ടികള്‍ മരിച്ചു. സംഭവത്തിനു കാരണം ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അനാസ്ഥയെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.. തുടര്‍ന്ന് ഒരു ആരോഗ്യ വകുപ്പ് ജീവനക്കാരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡു ചെയ്തു.
ബെളഗാവി ജില്ലയിലെ രാംദുർഗ് താലൂക്കിലെ അങ്കണവാടികളില്‍ നടന്ന ക്യാമ്പുകളില്‍ മീസിൽസ് റുബെല്ല (എംആർ) വാക്സിൻ എടുത്ത മൂന്നു കുട്ടികളാണ് മരിച്ചത്. ജനുവരി 12-ന് ബൊച്ചാഗല ക്യാമ്പിൽ കുത്തിവെപ്പെടുത്ത രണ്ട് കുട്ടികളും ജനുവരി 11-ന് മല്ലാപുരയിൽ കുത്തിവെപ്പെടുത്ത ഒരു കുട്ടിയുമാണ് മരിച്ചത്. ബൊച്ചാഗല ക്യാമ്പിൽ 17 ഓളം കുഞ്ഞുങ്ങൾക്ക് കുത്തിവയ്പ്പ് നൽകി, രാംദുർഗ് താലൂക്കിലെ മല്ലപുര ക്യാമ്പിൽ നാല് കുഞ്ഞുങ്ങൾക്ക് കുത്തിവയ്പ്പ് ലഭിച്ചു. ബൊച്ചാഗലയില് ആദ്യ ഡോസ് സ്വീകരിച്ച പവിത്ര ഹലാഗുർ എന്ന 13 മാസം പ്രായമുള്ള പെൺകുഞ്ഞ് അതേ ദിവസം മരിച്ചു. കുത്തിവയ്പ്പ് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടായി. 14 മാസം പ്രായമുള്ള ഉമേഷ് കാരഗുണ്ടിയെ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയെങ്കിലും ജനുവരി 15 ന് മരിച്ചു. മല്ലപുര ക്യാമ്പില്‍ കുത്തിവെപ്പെടുത്ത 15 മാസം പ്രായമുള്ള ചേതന അന്ന് തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായ 18 മാസവും 12 മാസവും പ്രായമുള്ള രണ്ട് പെണ്‍കുട്ടികള്‍ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.
കുത്തിവെപ്പ് നല്കിയ ആരോഗ്യ പ്രവർത്തകൻ അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആരോഗ്യ പ്രവർത്തകരുടെ തികഞ്ഞ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് ജില്ലാ അധികൃതർ പറയുന്നു. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടക്കുകയാണ്.