മംഗളൂരു: ബൈക്കംപാടിക്കടുത്ത് മീനകല്യയിൽ കുപ്രസിദ്ധ ക്രിമിനല്‍ രാഘവേന്ദ്ര എന്ന രാജയെ കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീയടക്കം 9 പേര് കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരും പ്രതികള്‍ക്ക് ഒളിവിൽ പോകാൻ കൂട്ടുനിന്നവരും സാമ്പത്തിക സഹായം നല്കിയവരും ഗൂഢാലോചന നടത്തിയവരും അടക്കമാണ് പിടിയിലായത്.
സൂറത്കൽ ഇഡ്യയിലെ സന്ദീപ് എന്ന ചോട്ടെ സന്ദീപ് (45), കൃഷ്ണപുരയിലെ സാൻഡി എന്ന സന്ദീപ് ദേവാഡിഗ(32), തടംബയിൽ സ്വദേശി ലിഖിത് (31), തോട്ടബംഗരെയിലെ ദീക്ഷിത് എന്ന കാക്കെ ദീക്ഷിത് (23), മീനകല്യയിലെ തുഷാര്‍ അമീൻ (30), കുളൂർ പഞ്ചിമൊഗരു സ്വദേശി വിനോദ് കുമാർ (32), ബജ്പെ സ്വദേശി ലതേഷ് ജോഗി (27), ബൈക്കംപടി സ്വദേശി സന്ദീപ് പുത്രൻ (36), കാവൂർ മൂടുഷെഡ്ഡേ സ്വദേശിനി അക്ഷിത (28) എന്നിവരാണ് അറസ്റ്റിലായത്.
അര്ജുന് മൂഡുഷെഡ്ഡെ, മനോജ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ശനിയാഴ്ച ഇവരുമായി മറ്റു പ്രതികളെ പിടിക്കാന്‍ എത്തിയപ്പോള്‍ ഇരുവരും പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് വെടിവെച്ചിട്ടാണ് ഇവരെ വീണ്ടും പിടികൂടിയത്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് 9 പേരെ പിടികൂടിയത്.