മംഗളൂരു: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ റയിൽവേ ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റും കാത്തങ്ങാട് ചെറുപനത്തടി സ്വദേശിയുമായ വി.എം. വിജയനെ (59) റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു റെയിൽവേ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ആയിരത്തിൽപരം വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നൽകിയെന്ന കേസിൽ ഫാർമസിസ്റ്റായ വിജയനെയും കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെ തൊക്കോട്ട് മേൽപാലത്തിനു സമീപം ട്രാക്കരികിലാണ് മൃതദേഹം കണ്ടെത്തിയത്. ജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതുവഴി കടന്നു പോയ ചരക്ക് തീവണ്ടിയുടെ ഗാർഡാണ് മൃതദ്ദേഹം കണ്ടത്. ഇദ്ദേഹം ഉള്ളാൾ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. മംഗളൂരു റെയിൽവെ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ഗവൺമെന്റ് വെൻലോക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചെവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ.ലത വിജയൻ ,മക്കൾ അജേഷ് (ഗൾഫ്), ആകാശ് (വിദ്യാർഥി).
സിബിഐ ചോദ്യം ചെയ്തതിനേ തുടർന്ന് വിജയൻ മാനസിക പ്രയാസത്തിൽ ആയിരുന്നു എന്ന് പറയുന്നു. താൻ ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച രാത്രിയാണ് വീട്ടിൽ നിന്ന് പോയത്. ഡോക്ടർ കാരണം താനും കുടുങ്ങിയതായി അടുത്ത സുഹൃത്തുക്കളോട് വിജയൻ പറഞ്ഞിരുന്നു. ജൂൺ 10 നാണ് ബെംഗളൂരുവിൽ നിന്നുള്ള സിബിഐ സംഘം മംഗളൂരു റെയിൽവേ ആരോഗ്യ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്ന ഏജന്റായ മഞ്ചേശ്വരം സ്വദേശി ഇബ്രാഹിമിനെ അറസ്റ്റു ചെയ്ത സിബിഐ സംഘം അഡീഷണല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഉഡുപ്പി സ്വദേശി ഡോ. ശിവശങ്കര മൂര്‍ത്തി, ഫാർമസിസ്റ്റ് വിജയൻ എന്നിവരെ രാത്രി വൈകും വരെ ചോദ്യം ചെയ്തിരുന്നു. ഒരു വര്‍ഷത്തിലേറെയായി വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായുള്ള വിവരത്തെ തുടർന്നാണ് സി ബി ഐ റെയ്ഡ് നടത്തിയത്. 1,500ല്‍ പരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതിന്റെ തെളിവുകളും ആസ്പത്രിയിൽ നിന്ന് ലഭിച്ചിരുന്നു. ദക്ഷിണ റെയില്‍വേ, ദക്ഷിണ - പശ്ചിമ റെയില്‍വേ, കൊങ്കണ്‍ റെയില്‍വേ മേഖലകളിലായി ജീവനക്കാര്‍ക്കും ഇടനിലക്കാരനായ ഇബ്രാഹിം നിർദ്ദേശിക്കുന്നവർക്കും ആളെ നേരിട്ട് കാണുക പോലും ചെയ്യാതെ ഡോക്ടർ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. ഒന്നര പതിറ്റാണ്ടോളമായി ഡോക്ടര്‍ക്കെതിരെ കൈക്കൂലി, വ്യാജ സര്‍ട്ടിഫിക്കറ്റ് നിർമാണം തുടങ്ങിയ ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഇയാളെ റെയിൽവെ സ്ഥലം മാറ്റുക പോലും ചെയ്തില്ല. വ്യാജ സർട്ടിഫിക്കറ്റ് സംഭവത്തിൽ സി ബി ഐ അന്വേഷണം നടന്നുവരികയാണ്. കേസിൽ തന്നെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയിലായിരുന്നു വിജയൻ എന്ന് പറയുന്നു.