മംഗളൂരു: 900 ഗ്രാം കഞ്ചാവുമായി12 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. നഗരത്തിലെ സ്വകാര്യ ഡിഗ്രി കോളജ് വിദ്യാര്‍ഥികളായ കണ്ണൂര്‍ പഴയങ്ങാടി സ്വദേശികളായ ഷനൂഫ് അബ്ദുൾ ഗഫൂർ (21), മുഹമ്മദ് റിഷിൻ (22), കണ്ണൂര്‍ തയ്യില്‍ സ്വദേശി മുഹമ്മദ് റസീൻ (22), ഗുരുവായൂര്‍ സ്വദേശി ഗോകുൽ കൃഷ്ണൻ (22), കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഷാരോൺ ആനന്ദ് (19), കണ്ണൂര്‍ ഇരിട്ടിയിലെ നിധാൽ (21), കാസര്‍കോട് തൃക്കരിപ്പൂരിലെ ഷഹീദ് എം.ടി.പി (22), എറണാകുളം കലൂരിലെ ഫാഹിദ് ഹബീബ് (22), കോഴിക്കോട് മുക്കത്തെ റിജിൻ റിയാസ് (22), നഗരത്തിലെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാര്‍ഥികളായ കാസര്‍കോട് രാജപുരത്തെ അനന്തു കെ. പി. (18), കണ്ണൂര്‍ പാപ്പിനിശേരി സ്വദേശികളായ അമൽ (21), അഭിഷേക് (21) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബെംഗളൂരു സ്വദേശി മുര്‍ഷിദ് മുസ്തഫ ഒളിവിലാണ്.
20,000 രൂപ വിലമതിക്കുന്ന 900 ഗ്രാം കഞ്ചാവ്, വലിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകൾ, റോളിംഗ് പേപ്പറുകൾ, 4,500 രൂപ, 11 മൊബൈൽ ഫോണുകൾ, കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് വെയിംഗ് മെഷീൻ എന്നിവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.
നഗരത്തില്‍ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അടക്കം ഈ സംഘം കഞ്ചാവ് വിതരണം ചെയ്തിരുന്നതായി പൊലീസ് സൂചിപ്പിച്ചു. രഹസ്യ വിവരത്തിത്തെ തുടര്‍ന്ന് സിസിബി ഇൻസ്പെക്ടർ മഹേഷ് പ്രസാദും എസ്ഐ ബി.രാജേന്ദ്രയും സംഘവും നഗരത്തിലെ വലന്‍ഷ്യ ഗോറിഗുഡ്ഡ നെഹ്റു റോഡിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വിൽപന റാക്കറ്റിൽ ഏതാനും യുവാക്കൾക്കുകൂടി പങ്കുള്ളതായി സൂചനയുണ്ട്. പ്രതികളായ 12 പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇതി 11 പേര് മയക്കുമരുന്ന് കഴിച്ചതായി കണ്ടെത്തി.