ബെംഗളൂരു : സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ കേസ് നിലനില്‍ക്കുന്ന കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ബിനീഷ് കോടിയേരിക്കെതിരെ ഇഡി രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ സ്റ്റേ ചെയ്തു കൊണ്ട് ആണ് കർണാടക ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ വിവാദം ഉയർത്തിയ കേസിന്റെ വിചാരണ നടപടികളാണ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് ആണ് കേസിന്റെ തുടക്കം. ഈ ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരി പ്രതിയല്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതോടെ, ലഹരി മരുന്നു കച്ചവടവുമായി ബന്ധപ്പെട്ട് തനിക്ക് എതിരെ എടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസും നിലനിൽക്കില്ലെന്ന് കാണിച്ച് ബനീഷ് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിചാരണ കോടതി ബിനീഷിന്റെ വാദം തള്ളി. തുടർന്നാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി ലഭിച്ചതും. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2020 ഒക്ടോബർ 29ന് ബിനീഷിനെ ഇഡി അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, ലഹരി ഇടപാടുമായി ബന്ധപ്പെട്ടകേസിൽ ബിനീഷിന് എതിരെ ഒരു തെളിവും ഹാജരാക്കാൻ അ്ന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഈ കേസിൽ നിന്ന് ബിനീഷിനെ നേരത്തെ ഒഴിവാക്കുകയായിരുന്നു.