മംഗളൂരു: സെൻ്റ് ജെറോസ സ്കൂള്‍ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് രണ്ട് എംഎൽഎമാരും മംഗളൂരു സിറ്റി കോർപ്പറേഷനിലെ രണ്ട് കോർപ്പറേറ്റർമാരും അടക്കം 5 പേര്‍ക്കെതിരെ കേസ്. മംഗളൂരു സൗത്ത് എംഎൽഎ വേദവ്യാസ് കാമത്ത്, മംഗളൂരു നോർത്ത് എംഎൽഎ ഭരത് ഷെട്ടി, കോർപ്പറേറ്റർമാരായ ഭരത്, സന്ദീപ് ഗരോഡി, ബജ്റംഗദള്‍ നേതാവ് ശരണ്‍ പമ്പുവെല്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്.
വലന്‍ഷ്യയിലെ സെൻ്റ് ജെറോസ സ്കൂളിലെ അധ്യാപിക ക്ലാസിനിടെ ഹിന്ദു ദേവതകളെ അപകീർത്തിപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എംഎല്‍എമാരായ വേദവ്യാസ് കാമത്ത്, ഭരത് ഷെട്ടി, കോർപ്പറേറ്റർമാരായ സന്ദീപ് ഗരോഡി, ഭരത് കുമാർ, ബജ്റംഗ്ദൾ നേതാവ് ശരൺ പമ്പ്വെൽ എന്നിവർ സ്കൂൾ സ്കൂളിന് പുറത്ത് 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കുകയും ക്രിസ്ത്യൻ മതത്തിനെതി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതായി പരാതി ഉയര്‍ന്നു.
സ്കൂൾ ചട്ടങ്ങൾ അനുസരിക്കാതിരിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ബോർഡിനെതിരെ സംസാരിച്ചു, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയുടെ സമാധാനവും സൗഹാർദവും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ നടപടിയെന്നാണ് പരാതി. സംഭവം വിവാദമായതോടെ സ്കൂൾ ഭരണ സമിതി കുറ്റാരോപിതയായ അധ്യാപികയെ ഉടൻ പ്രാബല്യത്തിൽ സസ്പെൻഡ് ചെയ്തിരുന്നു.