തിരുവനന്തപുരം : രാജ്യത്ത് ഒരു സംസ്ഥാനത്തും കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ് അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. തിരുവനന്തപുരത്തെ അജയ് എസ്.കുമാറിന് വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ-പൊതുവിത രണ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ് നൽകുന്നുണ്ട്, എത്ര വിതരണം ചെയ്തു എന്നായിരുന്നു ചോദ്യം
വിവിധ പദ്ധതിവഴി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അരിയും ഗോതമ്പും വിതരണം ചെയ്യുന്നുണ്ട്. മുൻഗണനാ വിഭാഗങ്ങൾക്ക് 5 കിലോ അരിയും അന്ത്യോദയൻഅന്നയോജന വിഭാഗക്കാർക്ക് 35 കിലോ അരിയും പ്രതിമാസം അനുവദിക്കുന്നുണ്ട്. 2020ലെ ലോക്ഡൗൺ സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾക്കായി 5 കിലോ അരി അല്ലെങ്കിൽ ഗോതമ്പ്ന ൽകിയിരുന്നു.- മറുപടിയിൽ കേന്ദ്രം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യ വസ്തുക്കളാണ് സഞ്ചിയിലാക്കി സംസ്ഥാന സർക്കാർ കിറ്റ് നൽകുന്നത് എന്നാണ് ബിജെപിയും മറ്റു പ്രതിപക്ഷ കക്ഷികളും പ്രചരിപ്പിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിലടക്കം ഇക്കാര്യം പറഞ്ഞു. ബിജെപി നേതാവ് എം.ടി.രമേഷ് സമൂഹ മാധ്യമത്തിൽ അടക്കം ഇത് ആവർത്തിച്ചു. കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപിയും ഇതേ പ്രചാരണം നടത്തിയിരുന്നു. എന്നാൽ കിറ്റ് കേരള സർക്കാർ സ്വന്തം നിലക്ക് നൽകിയത് ആണെന്നാണ് കേന്ദ്ര സർക്കാർ തന്നെ നൽകിയ മറുപടി യിലൂടെ വ്യക്തമായിരിക്കുന്നത്.